തിരൂർ തുഞ്ചത്ത് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. 60 കോടി രൂപയുമായി കമ്പനി എം.ഡിയും 16 ഡയറക്ടർമാരും മുങ്ങിയെന്നാണ് പരാതി. ജനങ്ങളിൽ നിന്നും നിക്ഷേപം വാങ്ങിനൽകിയ എഴുന്നൂറോളം ഏജന്റുമാരുടെ ജീവിതം ഇതോടെ കടക്കെണിയിലായി.
2016 ജൂലൈ 15 നാണ് 60 കോടിരൂപയുമായി തുഞ്ചത്ത് ജ്വല്ലേഴ്സ് എം.ഡി ജയചന്ദ്രനും 16 ഡയറക്ടർമാരും മുങ്ങിയത്. സാമ്പത്തികമായ പിന്നാക്കം നിൽക്കുന്നവരെ ഏജന്റുമാരായി നിയമിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചത്.സ്വർണവും പണവും വിവിധ സ്കൂമുകളിൽ നിക്ഷേപിച്ചാൽ വൻ ലാഭം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം ലക്ഷക്കണക്കിന് നിക്ഷേകരാണ് സ്വർണവും പണവും ഏജന്റുമാരെ ഏൽപിച്ചത്. ഒന്നു മുതൽ നാലരവർഷം വരെ കാലാവധിയുള്ള വിവിധ സ്കീമുകളായിരുന്നു ഉണ്ടായിരുന്നത്.
എം.ഡിയും ഡയറക്ടർമാരും മുങ്ങിയതോടെ നിക്ഷേപകർ പണത്തിനും സ്വർണത്തിനുമായി സമീപിക്കുന്നത് ഏജന്റുമാരെയാണ്. ജയചന്ദ്രനെ പിടികൂടണമെന്നാവശ്യപ്പെട്ട് പലതവണ പൊലീസിന് പരാതി നൽകിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും ഏജന്റുമാർ പറയുന്നു.