ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ വാറ്റുകേന്ദ്രങ്ങൾ വ്യാപകമാകുന്നു. പുഷ്പകണ്ടത്ത് സർക്കാർ പുറമ്പോക്ക് ഭൂമിയിൽ വ്യാജവാറ്റ് നടത്തിയ സംഘം എക്സൈസിന്റെ പിടിയിലായി. പ്രതികളിൽ നിന്ന് പത്ത് ലിറ്റർ ചാരായവും, 200 ലിറ്റർ കോടയും പിടിച്ചെടുത്തു.
നെടുങ്കണ്ടം സ്വദേശികളായ പുത്തൻപുരക്കൽ മണിയൻ തേൻപാൽവിള ഗോപാലൻ എന്നിവരാണ് പിടിയിലായത്. പുഷ്പകണ്ടം മുരുകൻപാറയിലെ പുറമ്പോക്ക് ഭൂമിയിലെ പാറയിടുക്കിലായിരുന്നു ഇവരുടെ വാറ്റുകേന്ദ്രം. രഹസ്യ വിവരത്തെ തുടർന്ന് പുലർച്ചെ തന്നെ എക്സൈസ് സംഘം പരിശോധനയ്ക്കെത്തി. മുരുകൻപാറയിൽ രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പാറയിടുക്കിലെ വാറ്റ് കേന്ദ്രം കണ്ടെത്തിയത്. മണ്ണിൽ കുഴിയെടുത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചാണ് 200 ലിറ്റർ കോട ചാരായം വാറ്റുന്നതിനായി പ്രതികൾ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം കോമ്പായാറ്റിൽ മദ്യപിച്ചെത്തിയ വ്യക്തിയിൽ നിന്നും രൂക്ഷമായ ചാരായത്തിന്റെ ഗന്ധം അനുഭവപ്പെട്ടു തുടർന്ന നടത്തിയ അന്വേഷണത്തിലാണ് വാറ്റ് കേന്ദ്രത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.
മദ്യപിക്കാൻ പ്രത്യേക സൗകര്യവും കേന്ദ്രത്തിൽ പ്രതികൾ ഒരുക്കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പ്രതികൾ വൻതോതിൽ ചാരായം വിറ്റഴിക്കുന്നുണ്ട്. ലിറ്ററൊന്നിനു 1000 രൂപ നിരക്കിൽ കച്ചവടം പൊടിപിടിക്കുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ ഗോപാലൻ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ്. വാറ്റുകേന്ദ്രത്തിൽ നിന്നും വൻ തോതിൽ ചാരായം വാങ്ങി സുക്ഷിക്കുന്നവരെക്കുറിച്ചും എക്സൈസ് അന്വേഷണം ഊർജിതമാക്കി.