യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. ഹണി ബീ ടൂ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നടി പരാതിയില്‍ പറയുന്നു. പരാതി സിനിമ പ്രവർത്തകർക്കെതിരായ നിലവിലെ പൊതുവികാരം മുതലെടുക്കാനാണ് എന്നാണ് ജീന്‍ പോളിന്റെ പിതാവും ചിത്രത്തിന്റെ നിർമാതാവുമായ ലാലിന്റെ പ്രതികരണം.
ജീൻ പോൾ ലാലിന് പുറമേ നടൻ ശ്രീനാഥ് ഭാസി,സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെയാണ് കേസ്. ജീൻ പോൾ സംവിധാനം ചെയ്ത ഹണി ബീ ടുവിൽ അഭിനയച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പരഹിസിക്കുകയും ചെയ്തെന്നാണ് ഇൻഫോപാർക്ക് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. നടിയുടെ മൊഴി രേഖപെടുത്തിയ പൊലീസ് വഞ്ചനാക്കുറ്റം ഉൾപടെയുള്ള വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇത്തരത്തിലൊരു പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് ലാലിന്റെ പ്രതികരണം. പരാതിക്കാരിയായ നടിയുടെ പ്രകടനവും പെരുമാറ്റവും മോശമായതിനാൽ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിനാൽ പ്രതിഫലമായ അമ്പതിനായിരം രൂപ നൽകിയില്ല. തുടർന്ന് നടി നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് വക്കീൽനോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകിയിട്ടുണ്ട്. ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും നിയമപരമായി നേരിടുമെന്നും ലാല്‍ പറഞ്ഞു.
സംഭവം നടന്ന് കൊച്ചി പനങ്ങാട്ടെ ഒരു ഹോട്ടലിലായതിനാൽ കേസിന്റെ തുടരന്വേഷണം പനങ്ങാട് പൊലീസിനാണ്. അധികം വൈകാതെ തന്നെ ജീൻപോൾ ലാൽ അടക്കമുള്ളവരെ പനങ്ങാട് പൊലീസ് ചോദ്യം ചെയ്യും.