വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എ എം.വിൻസന്റിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ഒറ്റ ദിവസമാണ് കോടതി അനുവദിച്ചത്. തന്നെ കേസിൽ കുടുക്കിയതിന് പിന്നിലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം.വിൻസന്റ് ആവശ്യപ്പെട്ടു.
ശനിയാഴ്ച മുതൽ ജയിലിലായിരുന്ന എം.വിൻസന്റ് എം.എൽ.എയെ പൊലീസിന്റ കസ്റ്റഡി അപേക്ഷയും എം.എൽ.എയുടെ ജാമ്യാപേക്ഷയും പരിഗണിക്കാനായാണ് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചത്. കോടതിയിലും ജയിലിലും എം.എൽ.എക്ക് പിന്തുണയുമായി ഒട്ടേറെ പാർട്ടിക്കാരെത്തി.
പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലത്തെത്തി തെളിവെടുക്കാനും മൊഴി ശേഖരിക്കാനും കൂടുതൽ സമയം ആവശ്യമായ തിനാൽ അഞ്ച് ദിവസം കസ്റ്റഡി വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എം.എൽ.എക്കെതിരെ കെട്ടിച്ചമച്ച കേസാണന്നും നാട് നീളെ കൊണ്ട് നടന്ന് അപമാനിക്കലാണ് പൊലീസ് ശ്രമമെന്നും പ്രതിഭാഗം വാദിച്ചു. ഒടുവിൽ നാളെ വൈകിട്ട് 4 വരെ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ നിന്നിറങ്ങിയ എം.എൽ.എ തനിക്കെതിരായ ഗൂഢാലോചനയിൽ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കും നെയ്യാറ്റിൻകര എം എൽ.എ ക്ക് പങ്കുണ്ടെന്നും ആവർത്തിച്ചു. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം എം.എൽ.എയുടെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും.