കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു. ആലുവയിലെ ദിലീപിന്‍റെ വീട്ടിലാണ് ചോദ്യം ചെയ്തത്.നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പള്‍സര്‍ സുനി പോലീസിനോട് വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് കാവ്യ മാധവന്റെ ഷോപ്പിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും മെമ്മറി കാർഡ് വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.നടി ആക്രമിക്കപ്പെടാൻ ഇടയാക്കിയ സാഹചര്യങ്ങളെപറ്റി അന്വേഷണം സംഘം വിവരങ്ങൾ ശേഖരിച്ചുവെന്നാണ് സൂചന.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ നേരിട്ടെത്തിയാണ് കാവ്യയെ ചോദ്യം ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണു നടന്നതെന്നാണ് വിവരം. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ, മെമ്മറി കാർഡിന്റെയും ഫോണിന്റെയും വിവരങ്ങളാണ് പൊലീസ് മുഖ്യമായും കാവ്യയിൽനിന്ന് ചോദിച്ചറിഞ്ഞതെന്നാണ് സൂചന.
അതേസമയം നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ രഹസ്യമായി വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രതിഭാഗത്തിന് നടിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ അങ്കമാലി കോടിതിയില്‍ ആവശ്യപ്പെട്ടു. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കുമ്പോഴാണ് നടപടിക്രമങ്ങള്‍ രഹസ്യമായി വേണമെന്ന് പ്രേസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസില്‍ നിര്‍ണായകമായ ഏറെ വിവരങ്ങളുണ്ട്. നിര്‍ഭയെക്കാള്‍ പ്രഹരശേഷിയുള്ള കാര്യങ്ങളും കേസിലുണ്ട്.
നടിയുടെ സഹസ്യമൊഴി കേസിലെ നിര്‍ണായകമായ തെളിവാണ്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്ന കോടതിയില്‍ വാദിക്കാനാവില്ല. മാത്രമല്ല നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് നല്‍കരുത്. ആവശ്യമെങ്കില്‍ കോടതിയില്‍വച്ച് നോക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു സുനിയുടെ അഭിഭാഷകന്‍റെ വാദം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ റിമാന്‍ഡ് അടുത്തമാസം എട്ടുവരെ നീട്ടി. അന്വേഷണസംഘത്തിന്റെ ലാപ്ടോപ്പിലെ സ്കൈപ്പ് ആപ്ലിക്കേഷന്‍ വഴിയുള്ള വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടി. പരാതികളൊന്നുമില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.