കൊല്ലം ചാത്തന്നൂരിൽ മധ്യവയസ്ക്കനെ കൊലപ്പെടുത്തി വിജനമായ വഴിയരികിൽ തള്ളി. ഇത്തിക്കര-ഓയൂർ റോഡിൽ ഇത്തിക്കര കൊച്ചു പാലത്തിന് സമീപം ഇന്ന് രാവിലെയാണ് അജ്ഞാതന്‍റെ മൃതദേഹം കണ്ടത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ വ്യക്തമാക്കി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തില്‍ കൊണ്ടുവന്നു തള്ളിയതാണെന്നാണ് പൊലീസ് നിഗമനം.
ഇത്തിക്കര ടൈൽ ഫാക്ടറി വളപ്പിനോട് ചേർന്ന പുൽക്കാടിലാണ് 40 വയസ് തോന്നിക്കുന്ന ആളുടെ മൃതശരീരം കാണപ്പെട്ടത്. 150 മീറ്റർ അകലെ ഇത്തിക്കര കൊച്ചു പാലത്തിൽ മരിച്ചയാളുടെ വെള്ളമുണ്ട് കണ്ടെത്തി. മരിച്ചതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം രണ്ടു പവൻ തൂക്കം വരുന്ന സ്വർണ കൈ ചെയിൻ പൊട്ടികിടന്നിരുന്നു. രാവിലെ ആറു മണിയോടെയാണ് മൃതശരീരം കാണുന്നത്.
മൂന്നരയോടെ കൊച്ചുപാലത്തിനു സമീപം ഒരു കാർ കാണുകയും നിർത്തിയിട്ട കാർ ഉടൻ തന്നെ സ്റ്റാർട്ടാക്കി ആദിച്ചനല്ലൂർ ഭാഗത്തേയ്ക്ക് വേഗത്തിൽ പോയതായും പറയപ്പെടുന്നു. കാർ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നു ചാത്തന്നൂർ പൊലീസ് അറിയിച്ചു. രാത്രി ഒൻപതിനും 12നും ഇടയിലാണ് കൊലപാതകം നടന്നതെന്നു സൂചന. ദൂരെ ഏതോ സ്ഥലത്തു വച്ചു കൃത്യം നിർവഹിച്ച ശേഷം മൃതശരീരം ഇത്തിക്കരയിൽ വിജനമായി സ്ഥലത്തു ഉപേക്ഷിച്ചെന്നാണ് പൊലീസ് നിഗമനം. പോസ്റ്റമോർട്ടത്തിനു 16 മണിക്കൂർ മുൻപ് കൊലപാതകം നടന്നതായി ഡോക്ടർമാർ സൂചിപ്പിച്ചു 960 രുപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്ലു പോലീസിന് ലഭിച്ചു. ബില്ലു കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുന്നത് .