കൊല്ലം നഗരത്തിലെ രണ്ടു മൊബൈൽ ഫോൺ ഷോറൂമുകളിൽ വൻകവർച്ച. ലക്ഷക്കണക്കിനു രൂപ വില വരുന്ന സ്മാർട്ട് ഫോണുകൾ നഷ്ടപ്പെട്ടു. തിങ്കൾ പുലർച്ചെ നാലു മണിയോടെ കവർച്ച നടത്തിയ സംഘത്തിന്റെ ദൃശ്യങ്ങൾ ഈ കടകളിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പുലർച്ചെ അഞ്ചംഗ സംഘമാണു കൊല്ലത്തെ മുന്തിയ ഫോണുകൾ വില്ക്കുന്ന രണ്ടു കടകളിൽ മോഷണം നടത്തിയത്.നാലു പേർ കാവൽ നിന്ന ശേഷം ഒരാളാണ് കടയ്ക്കുള്ളിൽ കയറിയ ഫോണുകൾ മോഷ്ടിച്ചത്. മൊബൈൽ ഷോറൂമുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരൻ ചായ കുടിക്കാൻ പോയി തിരിച്ചു വന്ന 22 മിനിറ്റിനുള്ളിലാണു കവർച്ച നടത്തിയിരിക്കുന്നതെന്ന്. നഷ്ടപ്പെട്ട ഫോണുകളുടെ വില കണക്കാക്കാനുമുള്ള നടപടികൾ ഇനിയും പൂർത്തിയാവാനുണ്ട്.
ഫോണുകളുടെ പായ്ക്കറ്റുകൾ കടയ്ക്കുള്ളിൽ തന്നെ ഉപേക്ഷിച്ച ശേഷം മൊബൈൽ ഫോണുകൾ ചെറിയ ചാക്കിലാക്കി കൊണ്ടു പോകുന്നത് സി.സി.ടി.വിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഷട്ടർ പുറത്തേക്കു വാലിച്ചു പിടിച്ച ശേഷം മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ വിടവിലൂടെ നുഴഞ്ഞു കടയ്ക്കകത്തു പ്രവേശിക്കുകയായിരുന്നു. കവർച്ചയ്ക്കു ശേഷം ഷട്ടറുകൾ പൂർവ സ്ഥിതിയിലാക്കിയ ശേഷമാണു മോഷ്ടാക്കൾ കടന്നത്. സുരക്ഷ ജീവനക്കാരൻ ചായകുടിച്ച ശേഷം തിരിച്ചെത്തിയിട്ടും കവർച്ച അറിഞ്ഞില്ല.
രാവിലെ കടകളിലെ ജീവനക്കാർ വന്നു കട തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് കവർച്ച നടന്നത് അറിഞ്ഞത്. ഷട്ടർ തുറക്കുമ്പോൾ മേൽഭാഗത്ത് അടർന്നിരിക്കുന്നതു ശ്രദ്ധയിൽ വന്നെങ്കിലും കവർച്ചയുടെ ലക്ഷണമാണെന്നു കരുതിയില്ല. വെസ്റ്റ് സിഐ വി.എസ്.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി തെളിവുകൾ ശേഖരിച്ചു.