യുവനടിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് വടവന്നൂർ കരപ്പറമ്പ് കിരൺകുമാർ (38) ആണ് അറസ്റ്റിലായത്. 12 വർഷമായി തൃപ്പൂണിത്തുറ ഉദയംപേരൂർ എംഎൽഎ റോഡിൽ അംബേദ്കർ ജംക്‌ഷനിലാണു താമസം. മുൻപ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രതി പല സിനിമകളുടെയും പ്രൊഡക‌്ഷൻ സംഘവുമായി ബന്ധം പുലർത്തിയിരുന്നു.
അങ്ങനെയാണു നടിയുമായി സൗഹൃദത്തിലായത്. നടിക്ക് ഇയാൾ വിവാഹ വാഗ്ദാനം നൽകിയിരുന്നതായി പൊലീസ് പറയുന്നു. 2008ൽ കൊച്ചിയിലെ ഹോട്ടലിൽ ഇരുവരും ഒരുമിച്ചു താമസിച്ചപ്പോഴത്തെ സ്വകാര്യ നിമിഷങ്ങളാണു ഫോണിൽ പകർത്തിയതെന്ന് എറണാകുളം അസി. കമ്മിഷണർ കെ. ലാൽജി പറഞ്ഞു.
ഇയാൾ വിവാഹിതനാണെന്നു മനസിലായതോടെ നടി ഇയാളുമായി അകന്നു. ഇതിനുശേഷം വീട്ടിലും ചിത്രീകരണ സ്ഥലത്തുമെത്തി ഇയാൾ ബഹളം വയ്ക്കുകയും 75 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു നടിയെ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.
പണം കൊടുക്കാൻ നടി തയാറായില്ല. തുടർന്നാണു ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. നടി സെൻട്രൽ പൊലീസിൽ പരാതി നൽകുകയും നേരിട്ടെത്തി മൊഴി നൽകുകയും ചെയ്തു. സിഐ എ. അനന്തലാൽ, എസ്ഐ ജോസഫ് സാജൻ, എഎസ്ഐ സതീഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.