മലപ്പുറത്ത് പ്രവാസി വ്യവസായി റബീഉല്ലയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ വ്യവ്യസായിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പൊലീസ് പിടികൂടി. മൂന്നു കാറുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഏഴംഗസംഘത്തിലെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ സംഘമാണോ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയം. ആയുധങ്ങളുമായെത്തിയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.
രാവിലെ 6.30 നാണ് റബിഉല്ലയുടെ വീടിനുമുന്നില്‍ ഏഴംഗഅക്രമിസംഘം എത്തിയത്. മൂന്നുകാറുകളിലായി എത്തിയ സംഘം ഗേറ്റ് തുറക്കാന്‍ കാവല്‍ക്കാരനോട് ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഗേറ്റിന് മുകളിലൂടെ ചാടി ഉള്ളില്‍ കയറാനും ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍റെ ബഹളം കേട്ട് അയല്‍ക്കാരും നാട്ടുകാരും ഒാടിക്കൂടിയതോടെ സംഘം കാറുകളില്‍ രക്ഷപെടാന്‍ ശ്രമിച്ചു. സംഘത്തിന്‍റെ കയ്യില്‍ തോക്ക് ഉള്‍പ്പെടയുള്ള ആയുധങ്ങളുണ്ടായിരുന്നതായി ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
രക്ഷപെടാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ ഒാടിച്ചിട്ട് പിടികൂടി. ഒരു കാറും രണ്ടുപേരേയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രാത്രിയോടെ മറ്റ് രണ്ട് വാഹനങ്ങളും ക്വട്ടേഷന്‍ സംഘത്തിലെ നാലുപേരയും കസ്റ്റഡിയിലെടുത്തു. റബിഉല്ലയുടെ ഭാര്യയുടേയും സഹോദരന്‍റേയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭവനഭേദനം, തട്ടിക്കൊണ്ടുപോകല്‍ , ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
റബിഉല്ലയെ അപായപ്പെടുത്താനാണ് സംഘമെത്തിയതെന്നാണ് കുടുംബത്തിന്‍റെ പരാതി. അതേ സമയം റബീഉല്ലയെ ആക്രമിക്കാൻ വന്നതല്ലെന്നും കാണാനെത്തിയതാണെന്നും സംഘത്തിനൊപ്പമുണ്ടായിരുന്ന ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡൻറ് അസ് ലം ഗുരുക്കൾ പറഞ്ഞു. സംഘത്തെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രം ആക്രമണത്തിന്‍റെ പൂര്‍ണവിവരം വെളിപ്പെടുത്താന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.