നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനുമേല്‍ കുരുക്കുമുറുകി. കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും ദിലീപിന്റെ പങ്ക് വ്യക്തമാണെന്ന് ഹൈക്കോടതി നിരീക്ഷണം. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള വിധിയിലാണ് കോടതി നിരീക്ഷണം. സവിശേഷവും അപൂര്‍വവും ഗുരുതരവുമായ കുറ്റകൃത്യമാണ് ഉണ്ടായത്. ഇത് നടപ്പാക്കുന്നതിന് സൂക്ഷ്മമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് ദിലീപിന്റെ പങ്കാളിത്തം വ്യക്തമായെന്നും വിധിയില്‍ പറയുന്നു. അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്.
സിനിമാരംഗത്തെ പ്രബലനായ ദിലീപിന് ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുണ്ട്. നേരത്തേ കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ വിശദമായി ചോദ്യംചെയ്യാനുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ടെത്തി ചോദ്യം ചെയ്യണം. ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണ് ഗൂഢാലോചന തെളിയിക്കുന്നത്. ദിലീപിനെതിരെ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നിയമകാര്യലേഖകൻ വി.എച്ച് മൻസൂർ പറയുന്നു.
പത്ത് പേജുള്ള ഒരു വിധി ന്യായമാണ് ജസ്റ്റിസ് സുനിൽ തോമസ് പുറപ്പെടുവിച്ചത്. കേസ് ഡയറി പരിശോധിച്ചതിൽ നിന്നും ദിലീപിന് ഈ കേസിൽ പങ്കാളിത്തത്തിന് പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നാണ് കോടതി പ്രധാനമായും പറഞ്ഞത്. കേസ് അന്വേഷണം നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് പുരോഗമിക്കുന്നത്. അതോടൊപ്പം ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിലാണ്. നടിയുടെ ചിത്രം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ, മെമ്മറി കാർഡ് എന്നിവ ലഭിച്ചിട്ടില്ല. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള ഒരു അഭിഭാഷകനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
വളരെ ആസൂത്രിതമായി നടപ്പാക്കിയ സവിഷേഷമായ ഒരു കേസ് ആണെന്നാണ് ഇന്നത്തെ വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയ ഏറ്റവും പ്രധാന കാര്യം. ഈ ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അതീവസൂക്ഷമമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
കേസിന്റെ ക്രൂരമായ സ്വഭാവത്തെക്കുറിച്ചും കോടതി പരാമർശിച്ചു. ക്രിമിനൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. എന്നാൽ ക്രിമിനൽ ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവുകൾ ഉണ്ടാകില്ലെന്നും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് തെളിവുകൾ നിരത്തുന്നതെന്നും കേസ് ഡയറി പരിശോധിച്ചപ്പോൾ അത് ബോധ്യമായെന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ ദിലീപിന് ജാമ്യമനുവദിക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു.