കോട്ടയം പായിപ്പാട് ബംഗാളി യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മാൽഡ സ്വദേശിനിയായ തസ്ലീമ ഖാത്തൂനിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ഒപ്പം താമസിച്ചിരുന്നയാളെ എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു
തസ്ലീമയ്ക്കൊപ്പം താമസിച്ചിരുന്ന മാൽഡ സ്വദേശി റൂഹുലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിൽ കയർ കുരുക്കി യുവതിയെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായാണ് സൂചന. 10 മണിയായിട്ടും തസ്ലീമയെ വീടിന് പുറത്ത് കാണാതെ വന്നതോടെ കെട്ടിടത്തിൽ താമസിക്കുന്ന മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾ കെട്ടിട ഉടമയെ വിവരം അറിയിച്ചു. കെട്ടിട ഉടമയും ബന്ധുക്കളുമെത്തി പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ. ശ്രീകുമാറും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച തസ്ലിമയും റുഹൂലും തമ്മിൽ ദിവസങ്ങളായി തർക്കങ്ങൾ നിലനിന്നിരുന്നതായി അയൽക്കാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതാണ് കൊലയ്ക്ക് കാരണമായതെന്നാണ് നിഗമനം. ചങ്ങനാശേരി സിഐ, തൃക്കടിഞ്ഞാനം എസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലമാണ് പായിപ്പാട്. ഒരു മാസം മുൻപ് പായിപ്പാട് മേഖലയിലെ ഇതര സംസ്ഥാനക്കാരുടെ പട്ടിക പൊലീസ് തയാറാക്കിയിരുന്നെങ്കിലും ഇവരുടെ പേര് പട്ടികയിൽ ഉണ്ടായിരുന്നില്ല.