കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനത്തിനു വന്ന ഭക്തന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പണം മോഷണം പോയി. കള്ളൻ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ കുടുങ്ങിയതുമൂലം പൊലീസിന് ആളെ തിരിച്ചറിയാനായി. ഉടൻ പിടിയിലാവുമെന്നു പോലീസ് പറഞ്ഞു. ക്ഷേത്രത്തിന്റെ മുൻഭാഗത്തെ റോഡിൽ നിർത്തിയിട്ട മാടത്തിൽ ചാത്തോത്തുവീട്ടിൽ സുരേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ ബോക്സിൽ സൂക്ഷിച്ച പതിനായിരം രൂപയും ആർസി ബുക്കുമാണ് കളവുപോയത്.
ക്ഷേത്രദർശനത്തിനു ശേഷം തിരിച്ചുവന്ന് ഓട്ടോറിക്ഷയിൽ കയറിയ സുരേഷ് ബോക്സ് തുറന്നുകിടക്കുന്നതു കണ്ടു സംശയം തോന്നി നോക്കിയപ്പോഴാണ് പണം മോഷണം പോയതറിയുന്നത്. ഭാരവാഹികളെ വിവരമറിയിച്ചതിനെത്തുടർന്ന് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറിൽ എത്തി ഓട്ടോറിക്ഷയിൽ കയറി മോഷണം നടത്തുന്നയാളെ തിരിച്ചറിയാനായത്.
മോഷണത്തിനു ശേഷം ഇയാൾ ക്ഷേത്രത്തിന്റെ പിന്നിലെ വഴികളിലൂടെ വീണ്ടും ക്ഷേത്രത്തിൽ എത്തിയതായും ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതിനുശേഷം ചിലർ മോഷണവിവരം സംസാരിക്കുന്നതറിഞ്ഞ ഇയാൾ ഇവിടെ നിന്നു മുങ്ങുകയായിരുന്നു എന്നാണു സംശയം. ക്യാമറദൃശ്യങ്ങൾ ശേഖരിച്ച പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ്.