തൃശൂർ മാന്ദാമംഗലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ജീവനൊടുക്കി. വനഭൂമിയിലെ മരം മുറി കേസിൽ കസ്റ്റഡിയിലെടുത്ത ചേരും കുഴി സ്വദേശി ബൈജുവാണ് ഓടി രക്ഷപ്പെട്ട ശേഷം തൂങ്ങി മരിച്ചത്.
ബൈജുവിനെ മാന്ദമംഗലം വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു ദിവസം മുമ്പാണ് കസ്റ്റഡിയിലെടുത്തത്. വനഭൂമിയിലെ തേക്കു മരങ്ങൾ മുറിച്ച് വിറ്റെ നാണ് കേസ്. മരങ്ങൾ മുറിച്ച മേഖലയിലെ ആദിവാസികളുടെ മൊഴി പ്രകാരമാണ് ബൈജുവിനെ വിളിപ്പിച്ചത്. മരങ്ങൾ വാങ്ങിയ മില്ലുകളിൽ തെളിവെടുപ്പിന് ശേഷം മാന്ദമംഗലം വനം വകുപ്പ് ഓഫിസിൽ എത്തിച്ചപ്പോഴാണ് ഓടി രക്ഷപ്പെട്ടത്. ബൈജുവിനെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നതിനിടെയാണ് വീടിനടുത്ത പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേത്യത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം ബൈജുവിനെ പ്രതി ചേർത്തിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബൈജുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.