മലപ്പുറം കോട്ടയ്ക്കലിൽ രേഖകളില്ലാതെ കൊണ്ടു പോകുകയായിരുന്ന അരക്കോടി രൂപയുടെ സ്വര്‍ണാഭരണം പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക്. ഒരു കിലോ തൊള്ളായിരം ഗ്രാം സ്വർണമാണ് പാങ്ങ് സ്വദേശി നൗഫലില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. സ്വര്‍ണനിര്‍മാണശാലയില്‍ നിന്ന് സ്വര്‍ണകടയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് സ്വര്‍ണം കസ്റ്റഡിയിലെടുത്തത്.
ചെങ്കുവെട്ടി മില്ലുംപടിയില്‍ വാഹനപരിശോധന നടത്തുമ്പോഴാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതെതുടര്‍ന്ന് ബൈക്ക് യാത്രക്കാരെ വിശദമായി പരിശോധിച്ചു. ഇതിനിടയില്‍ ബൈക്കിലെത്തിയ നൗഫലിന്‍റെ കൈവശമുണ്ടായിരുന്ന പൊതി അഴിച്ച് പരിശോധിച്ചതോടെയാണ് സ്വര്‍ണം കണ്ടെടുത്തത്. രേഖകള്‍ ഹാജരാക്കാന്‍ നൗഫലിന് കഴിയാതിരുന്നതോടെയാണ് നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. നൗഫലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സ്വര്‍ണനിര്‍മാണ ശാലയില്‍ നിന്ന് വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണാഭരണങ്ങളാണെന്ന് പൊലീസ് കണ്ടെത്തി.
മാല, സ്വര്‍ണക്കട്ടി, ബ്രേസ്‌ലെറ്റ് , വള ,കല്ലുപതിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്വര്‍ണനിര്‍മാണശാലയിലും പൊലീസ് പരിശോധന നടത്തി. നികുതി വെട്ടിച്ച് സ്വര്‍ണം വാങ്ങുന്ന സ്വര്‍ണകടകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.