കൊച്ചിയിൽ വൻ നിരോധിത കറൻസി വേട്ട. രണ്ടുകോടി മുപ്പത്തഞ്ചു ലക്ഷത്തിന്‍റെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു. നോട്ട് മാറാൻ ശ്രമിച്ച അഞ്ചുപേർ പിടിയിലായി. നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്തെ തന്നെ വലിയ നിരോധിത കറൻസി വേട്ടയാണ് കൊച്ചി ഷാഡോ പൊലീസ് നടത്തിയത്. കുമ്പളത്തെ ആശുപത്രി പരിസരത്ത് വാഹനത്തിൽ എത്തിയ ഒരു സംഘം നിരോധിത നോട്ടുകൾ മാറാൻ ശ്രമിക്കുന്നതായി ഷാഡോ പൊലീസിന് രഹസ്യം വിവരം ലഭിച്ചു. നോട്ടുകൾ മാറിനൽകാമെന്ന വ്യാജേന ഇവരെ സമീപിച്ച പൊലീസിന് സാംപിളായി പതിനായിരം രൂപയുടെ ആയിരം രൂപ നോട്ടുകൾ നൽകി. ഇവരുമായി നോട്ടുകൾ സൂക്ഷിച്ചിരുന്ന മൂവാറ്റുപുഴയിലെ വീട്ടിൽ എത്തുകയായിരുന്നു.
2.35 കോടി രൂപ മൂല്യം വരുന്ന 500, 1000 രൂപയുടെ നിരോധിത ഇന്ത്യൻ നോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകൾ മാറി നൽകുന്ന ഇടനിലക്കാരായ അഞ്ചുപേരാണ് പിടിയിലായത്. മൂവാറ്റുപുഴ സ്വദേശി അബ്ദുൽ ജലീൽ, തൃപ്പൂണിത്തുറ സ്വദേശി റാം ടി. പ്രഭാകർ, കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ജോൺ ജോർജ്, തൃശൂർ ആഞ്ഞൂർ സ്വദേശി സത്യൻ, ഇരിങ്ങാലക്കുട സ്വദേശി ജയൻ എന്നിവരാണ് അറസ്റ്റിലായത്. എൻആർഐ അക്കൗണ്ട് വഴി പഴയ കറൻസി മാറ്റിയെടുക്കാനുള്ള ഇളവ് മുതലെടുത്ത് കള്ളപ്പണം മാറാനായിരുന്നു സംഘത്തിന്റെ ശ്രമം. 25 ലക്ഷം രൂപയ്ക്കാണ് ഒരു കോടി രൂപ മൂല്യമുള്ള പഴയ നോട്ടുകൾ നൽകിയിരുന്നത്. നോട്ടുകൾ ഇടനിലക്കാരുടെ കൈവശം എത്തിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുണ്ടാവും.