നടിയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ മുഖ്യപ്രതി സുനിൽകുമാറിനെ (പൾസർ സുനി) അപായപ്പെടുത്താൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. റിമാൻഡിലായി ഒരുമാസത്തിനു ശേഷം ജയിലിൽ വച്ചാണു സുനിൽ ഇക്കാര്യം കൂട്ടുപ്രതികളോടു വെളിപ്പെടുത്തിയത്.
കോയമ്പത്തൂരിലെ ഗുണ്ടാ സംഘങ്ങളുമായി സുഹൃത്ത് വിജീഷിനുള്ള അടുപ്പമാണ് ഒളിവിൽ കഴിയുമ്പോൾ സുനിലിനു തുണയായത്. തമിഴ്നാട്ടിലെ ഗുണ്ടാസംഘത്തിനു ലഭിച്ച ക്വട്ടേഷൻ വിജീഷിനു ചോർന്നു കിട്ടിയതോടെ എത്രയും വേഗം കേരളത്തിലെത്തി കോടതിയിൽ കീഴടങ്ങാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. പൊലീസ് പിടികൂടും മുൻപ് സുനിലിനെ ഇല്ലാതാക്കാനുള്ള നീക്കം നടന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
മൊഴി മാറ്റുന്ന അഭിഭാഷകൻ പൊലീസിനെ കുഴക്കുന്നു
നടിയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയവർ തന്നെ നിർദേശിച്ചതനുസരിച്ചാണു സുനിൽ അഭിഭാഷകനായ പ്രതീഷ്ചാക്കോയെ ബന്ധപ്പെട്ടത്. ഫെബ്രുവരി 17നു രാത്രി കുറ്റകൃത്യം നിർവഹിച്ച ശേഷം പൊന്നുരുന്നിയിലെ ഒരു വീട്ടിന്റെ മതിൽ സുനിൽ ചാടിക്കടക്കുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മതിൽ ചാടി കടന്ന വീടിന്റെ സമീപത്തു താമസിക്കുന്ന കുടുംബവുമായി നടൻ ദിലീപിന്റെ കുടുംബാംഗത്തിന് അടുപ്പമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിറ്റേന്നു പുലർച്ചെ ഒളിവിൽ പോയ സുനിൽ 23നു വൈകിട്ടാണ് എറണാകുളത്തെ അഡീ. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാനെത്തിയത്. അതിനു മുൻപ് ആലപ്പുഴയിൽ സുനിലും വിജീഷും എത്തിയിരുന്നു.