കോഴിക്കോട് മുക്കത്ത് കൈയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് വടകര റൂറല്‍ എസ്പി തമിഴ്നാട്, കര്‍ണാടക പൊലീസിന് കത്ത് നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ അയയ്ക്കുന്നതിനാണ് തീരുമാനം.
പുരുഷ മൃതദേഹം കണ്ടെത്തിയിട്ട് പതിനേഴ് ദിവസം കഴിഞ്ഞെങ്കിലും അന്വേഷണസംഘത്തിന് കാര്യമായ തുമ്പ് കിട്ടിയില്ല. ചാലിയം കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ കൈകള്‍ മൃതദേഹത്തിന്റേതെന്ന് സ്ഥിരീകരിച്ചിരുന്നു. തലയും കാലും ഇപ്പോഴും കണ്ടെത്താനായില്ല. കേരളത്തില്‍ കാണാതായവരെക്കുറിച്ചും ഇതരസംസ്ഥാനത്തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ സഹായിച്ചില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം തമിഴ്നാട് കര്‍ണാടക കേന്ദ്രീകരിച്ച് വിപുലമക്കാന്‍ പൊലീസ് തീരുമാനിച്ചത്.
വടകര റൂറല്‍ എസ്പി പി.കെ.പുഷ്കരന്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവിക്ക് കത്ത് നല്‍കി. അനുമതി ലഭിച്ചാലുടന്‍ കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം അതിര്‍ത്തി കടന്നുള്ള അന്വേഷണം തുടങ്ങും. കൊല്ലപ്പെട്ടയാളുടെ തൂക്കവും ഉയരവും നിറവുമാണ് അടയാളമായി കൈമാറിയിട്ടുള്ളത്. കൊലയ്ക്കു ശേഷം ചരക്കുവാഹനത്തിലെത്തിച്ച് മലയാളികളുടെ സഹായത്തോടെ ഉപേക്ഷിച്ചതെന്ന സംശയമാണ് ഈയൊരന്വേഷണത്തിലേയ്ക്ക് നീങ്ങാന്‍ കാരണം. പ്രഫഷണല്‍ കൊലയാളികളുടെ മിടുക്കാണ് കൊലയ്ക്ക് പിന്നിലെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.