തൃശൂർ പൂത്തോളിൽ യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പണവും ആഭരണവും കവർന്ന കേസിൽ നാലംഗ സംഘം അറസ്റ്റിൽ. സംഭവ ശേഷം കർണാടകത്തിൽ ഒളിവിലായ പ്രതികൾ പണം സംഘടിപ്പിക്കാൻ നാട്ടിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്.
കഴിഞ്ഞ മേയ് 21ന് രാത്രി പതിനൊന്നു മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ ബിനോയ് സുഹൃത്തിനൊപ്പം ബൈക്കിൽ ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞ പ്രതികൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റി റബർത്തോട്ടത്തിലേക്ക് കൊണ്ടുപോയി. ബിനോയിയുടെ സുഹൃത്തിനെ പുറത്തു പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പറഞ്ഞു വിട്ടു. ബിനോയിയെ മർദ്ദിച്ചവശനാക്കി നഗ്നചിത്രങ്ങൾ പകർത്തി. മാലയും മൊബൈൽ ഫോണും തട്ടിയെടുത്ത് പറഞ്ഞു വിട്ടു. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ പല സമയങ്ങളിലായി തട്ടിയെടുത്തു.
ബിനോയി പൊലീസിൽ പരാതിപ്പെട്ടതോടെ പ്രതികൾ മുങ്ങി. തൃശൂർ മാന്ദാമംഗലം സ്വദേശികളായ സോജൻ, ടിജോയ്, ശ്രീക്കുട്ടൻ, ശരത് എന്നിവരെ മാന്ദാമംഗലം സ്കൂളിൽ നിന്ന് രാത്രി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പ്രതിയായ ടിജോയിയുടെ വീടിന് നേരെ കുറച്ചുനാൾ മുമ്പ് ബോംബെറിഞ്ഞ കേസിൽ പരാതിക്കാരനായ ബിനോയിക്ക് പങ്കുണ്ടെന്ന സംശയവും ആക്രമണത്തിന് കാരണമായി. പ്രതികൾ നാലു പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.