കോഴിക്കോട് മുക്കം സ്റ്റേഷനിൽ കയറി പാറാവുകാരനെ മർദിച്ചെന്ന പരാതിയിൽ മൂന്ന് എസ്എഫ്ഐ നേതാക്കൾ കസ്റ്റഡിയിൽ. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സഹപാഠികൾ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു. പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ സമീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുക്കം സ്കൂളിലെ റാഗിങുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനാണ് രക്ഷിതാക്കൾക്കൊപ്പം എസ്എഫ്ഐ പ്രവർത്തകർ സ്റ്റേഷനിലെത്തിയത്. രക്ഷിതാക്കൾക്ക് പിന്നാലെ കൂട്ടത്തോടെ എസ്എഫ്ഐ പ്രവർത്തകരും സ്റ്റേഷന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇത് ചെറുക്കുന്നതിനിടയിലാണ് പാറാവുകാരനായ സമീറിന് പരുക്കേറ്റത്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അരുൺ ഒഴലോട്ട്, ഏരിയ സെക്രട്ടറി റഫീഖ് ചോണാട്, അഭിജിത്ത് എന്നിവരെ പൊലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു. നേതാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സ്റ്റേ·ഷനിൽ കുത്തിയിരുന്നു.
ഒരു മണിക്കൂറിലധികം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. കൊടുവള്ളി സി.ഐ എൻ.ബിശ്വാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവർത്തകരെ പിരിച്ചുവിട്ടതിന് ശേഷമാണ് എസ്എഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തത്.