വിവാഹാഭ്യർഥന നിരസിച്ചതിന് ഇരുപതുകാരിയായ ഡിഗ്രി വിദ്യാർഥിനിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. രണ്ടാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിനി എം.മോണിക്കയാണു കാമുകൻ ഗോകുൽനാഥിന്റെ കുത്തേറ്റു ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഗോകുല്‍നാഥും മോണിക്കയുമായി ആറു വർഷമായി പ്രണയത്തിലായിരുന്നു.
വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി ഗോകുൽനാഥ് മോണിക്കയുടെ മാതാപിതാക്കളെ രണ്ടു വർഷത്തിനു മുൻപു സമീപിച്ചിരുന്നു. എന്നാൽ മോണിക്കയുടെ വീട്ടുകാർ സമ്മതിച്ചില്ല. എതിർപ്പു കാര്യമാക്കാതെ ഇവർ പ്രണയം തുടർന്നു. ഈയിടെ വിവാഹത്തിന് ഗോകുൽനാഥ് പ്രേരിപ്പിച്ചപ്പോൾ മോണിക്ക താൽപര്യപൂർവം പ്രതികരിച്ചില്ല.
തിങ്കളാഴ്ച കോളജ് ഹോസ്റ്റലിലേക്ക് പോകവേ കൂട്ടിക്കൊണ്ടു പോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടി ഹോസ്റ്റലിൽ എത്താതിരുന്നപ്പോൾ പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിൽ അരിയപ്പാടി ഗ്രാമത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ വെല്ലൂർ ജയിലിലേക്കു മാറ്റി.