ഇടുക്കി വണ്ടിപ്പെരിയാറില്‍ നായാട്ടുസംഘത്തിലെ പ്രധാനി പിടിയില്‍. അണക്കര ചേമ്പുകണ്ടം സ്വദേശി ബിനുവിനെയാണ് വണ്ടിപ്പെരിയാർ പോലിസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്ത് ബെന്നിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് സ്ഥിരമായി നായാട്ടു നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് ബിനു. മൗണ്ട് സത്രം ഭാഗത്ത് ഇയാൾ ഉൾപ്പെട്ട സംഘം കേഴമാൻ, മ്ലാവ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുന്നതായി സംസ്ഥാന പോലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
സത്രത്തെ ഹോട്ടലിൽ തൊഴിലാളിയായിരുന്നു ബിനു. കേസിലെ മുഖ്യപ്രതിയായ ഇയാളുടെ സുഹൃത്ത് ബെന്നി ഒളിവിലാണ്. തോക്ക് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കലുണ്ടെന്നാണ് സൂചന. നായാട്ടു വസ്തുക്കൾ കടത്താൻ ഉപയോഗിക്കുന്ന വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ ബജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.