സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയിൽ. തേവലക്കര പടിഞ്ഞാറ്റിൻകര അനിലാ ഭവനിൽ ചക്രപാണിയുടെ മകൾ അനില (27) ആണ് മരിച്ചത്. കാമുകനായ ടുബിനുമൊത്തു താമസിക്കുകയായിരുന്ന പേരയത്തെ വീട്ടിലാണു സംഭവം.
ഏഴു വർഷം മുൻപ് വടക്കൻ മൈനാഗപ്പള്ളി സ്വദേശി മനോജുമായി അനിലയുടെ വിവാഹം നടന്നു. മൂന്നു വയസ്സുള്ള മകളുണ്ട്. ഒരു വർഷം മുൻപ് അനില സമൂഹമാധ്യമം വഴി പേരയം സെറ്റിൽമെന്റ് കോളനിയിലെ വികലാംഗനും പെയിന്ററുമായ ടുബിനുമായി പ്രണയത്തിലായി. തുടർന്ന് ഇരുവരും നാടുവിട്ടു.
വീട്ടുകാരുടെ പരാതിയെ തുടർന്ന് ശാസ്താംകോട്ട പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മുംബൈയിൽ നിന്നു പൊലീസ് ഇരുവരെയും പിടികൂടി.അതിനു ശേഷം അനില പേരയത്തുള്ള ടുബിന്റെ വീട്ടിലായിരുന്നു താമസം. പെയിന്റിങ് തൊഴിലാളിയായ ടുബിൻ ഇന്നലെ പണിക്കു പോയിരിക്കുകയായിരുന്നു. പത്തരയോടെ വീടിനുള്ളിൽ നിന്നു നിലവിളിയും പുക ഉയരുന്നതും കണ്ട് നാട്ടുകാരെത്തി കതക് തുറന്നപ്പോൾ പൊള്ളലേറ്റു മരിച്ച നിലയിലായിരുന്നു.
അനില രണ്ടു മാസം ഗർഭിണിയാണെന്ന് അറിയുന്നു. കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാർ, കുണ്ടറ സിഐ എ.ജയകുമാർ, എസ്ഐ നൗഫൽ, വനിതാ എസ്ഐ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തെളിവുകൾ ശേഖരിച്ചു. കൊല്ലം ആർആർ തഹസിൽദാർ കബീറിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.