നടിയെ ഉപദ്രവിച്ച കേസിന്റെ മുഖ്യ സൂത്രധാരൻ നടൻ ദിലീപ് ആണെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആരോപിച്ചു. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണിതെന്നും പറഞ്ഞു. എല്ലാ മൊഴികളും വിരൽ ചൂണ്ടുന്നതു ദിലീപിലേക്കാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് (ഡിജിപി) ബോധിപ്പിച്ചു. എന്നാൽ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും രണ്ടുപേർ തമ്മിൽ കണ്ടാൽ ഗൂഢാലോചനയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
പൊലീസിന്റെ കേസ് ഡയറി നാലു കെട്ടുകളിലായി കോടതിയുടെ പരിശോധനയ്ക്കു കൈമാറി. വാദം പൂർത്തിയായതിനെ തുടർന്നു ദിലീപിന്റെ ജാമ്യഹർജി വിധി പറയാൻ മാറ്റി. ഒട്ടേറെ കേസുകളിൽ പ്രതിയും ക്രിമിനലുമായ സുനിൽകുമാറിന്റെ (പൾസർ സുനി) മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതിൽ ന്യായീകരണമില്ലെന്നു ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ഉന്നതതലത്തിൽ ആഴമേറിയ ഗൂഢാലോചന നടത്തിയാണു ദിലീപിനെ കേസിലുൾപ്പെടുത്തിയത്. സിനിമാ ജീവിതം തകർക്കാനും സമൂഹമധ്യേ അപഹാസ്യനാക്കാനും ലക്ഷ്യമിട്ടാണു കേസ്.