യുവനടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ മൊഴി നൽകിയതായി സൂചന. വ്യാഴാഴ്ചയാണ് പ്രതീഷ് ചാക്കോയെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കേസിലെ സുപ്രധാന തെളിവാണ് ഇതുവരെ കണ്ടെത്താനാകാത്ത ഈ മൊബൈൽ ഫോൺ. പൾസർ സുനി തന്റെ കയ്യിൽ ഫോൺ തന്നിരുന്നതായി പ്രതീഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തന്റെ ജൂനിയറായ രാജു ജോസഫിനെ ഇത് ഏൽപ്പിച്ചെന്നും രാജു അത് നശിപ്പിച്ചുകളഞ്ഞെന്നുമാണ് പ്രതീഷിന്റെ മൊഴി. രാജു ജോസഫിനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, പ്രതീഷിന്റെ മൊഴി പൊലീസ് പൂർണവിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി മൊഴി മാറ്റിപ്പറഞ്ഞിട്ടുണ്ടാകും എന്നാണു പൊലീസ് കരുതുന്നത്. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയതിനെ തുടർന്നാണ് ഒളിവിലായിരുന്ന പ്രതീഷ് ചാക്കോ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിന് പ്രതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. തെളിവു നശിപ്പിച്ചെന്ന് തെളിഞ്ഞാൽ ഈ കുറ്റവും പ്രതീഷിനെതിരെ ചുമത്തും.
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും ക്വട്ടേഷൻ കേസിന്റെ വിവരങ്ങൾ വ്യക്തമായി അറിയാവുന്നയാളാണു പ്രതീഷ് എന്ന് പൊലീസ് കരുതുന്നു. കുറ്റകൃത്യത്തിനു ശേഷം പൾസർ സുനി തൊണ്ടിമുതലായ മൊബൈൽ ഫോൺ ഏൽപ്പിച്ചത് പ്രതീഷിനെയാണ്. ക്വട്ടേഷന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കോടതി മുൻപാകെ ആവർത്തിച്ചു വ്യക്തമാക്കുന്ന നടൻ ദീലിപിനു കൈമാറാനാണു ഫോൺ പ്രതീഷിനെ ഏൽപ്പിച്ചതെന്നു സുനിൽ മൊഴി നൽകിയിട്ടുണ്ട്. മൂന്നാമതൊരാൾ വഴിയാണ് ഫോൺ ദിലീപിന്റെ കൈവശമെത്തിയത്. എന്നാൽ ദിലീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഈ ഫോണാണു കേസിലെ സുപ്രധാന തൊണ്ടിമുതൽ.