നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ സ്വകാര്യബാങ്ക് ഉടമ പിടയിൽ. റാന്നി വാഴക്കുന്നത്ത് പ്രവർത്തിച്ചിരുന്ന തേവർവേലിൽ ബാങ്കുടമ കെ.വി. മാത്യുവിനെയാണ് ആറൻമുള പൊലീസ് പിടികൂടിയത്. കേസിലെ മറ്റരൊരു പ്രതിയായ കെ.വി. മാത്യുവിന്റെ ഭാര്യ ഒളിവിലാണ്.
നിക്ഷേപകരിൽ നിന്ന് 25 കോടിയിലേറെവരുന്ന തുകയാണ് കെ.വി മാത്യു തട്ടിയെടുത്തത്. അയിരൂർ, ചെറുകോൽ, വാഴക്കുന്നം, കാട്ടൂർപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു നിക്ഷേപകർ ഏറെയും. ബാങ്കിൽ കുന്നുകൂടിയ കോടികൾ തട്ടിയെടുക്കാൻ ആസുത്രിതമായനീക്കമാണ് മാത്യുവിന്റേയും ഭാര്യയടേയും ഭാഗത്തുനിന്ന് ഉണ്ടായത്. ഒളിവിലായിരുന്ന ഇയാൾ വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ആറൻമുള പൊലീസ് തിരുവല്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാൾക്കെതിരെ നിരവധിപരാതികൾ ആറൻമുള പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ നിക്ഷേപകർ പലതവണ പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. പണം തിരികെ നൽകാമെന്ന് പറഞ്ഞ് നിക്ഷേപകരെ തിരിച്ചയച്ച ഇയാൾ, കഴിഞ്ഞ 13ന് രാത്രി മുങ്ങി. നിക്ഷേപകരുടെ പണം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും തമിഴിനാട്ടിലും മാത്യു വസ്തുക്കൾ വാങ്ങിയെന്നാണ് വിവരം. പൊലീസിൽ പരാതിനൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകർ സമരസമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങുന്നതിനിടെയാണ് മാത്യുവിനെ പിടികൂടിയത്. ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി.