ഇടുക്കി വണ്ടിപ്പെരിയാറിൽ 42 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് 12 പേരാണു പിടിയിലായത്. ആലുവ തായിക്കാട്ടുകര കുന്നേത്തേരി ചെരിപറമ്പിൽ അൻസാർ, ഭാര്യ കോഴിക്കോട് ചെലവൂർ കോട്ടപ്പറമ്പ് മുങ്ങിക്കൽതാഴം മീത്തൽചാലിൽമീത്തൽ വീട്ടിൽ ദിയ എന്നിവരാണ് പിടിയിലായത്.
വണ്ടിപ്പെരിയാറിൽ നിന്ന് കള്ളനോട്ടുമായി പിടിയിലായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതിനോടകം 10 പ്രതികൾ പിടിയിലായിരുന്നു. കള്ളനോട്ട് നിർമാണത്തിനായി ഉപയോഗിച്ച പ്രിന്ററും സ്‌കാനറും മറ്റ് ഉപകരണങ്ങളും ബംഗളുരുവിൽ നിന്നും കണ്ടെത്തുകയും 37,92,500 രൂപയുടെ കള്ളനോട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ദമ്പതികളെയും പിടികൂടിയത്. കാറിലെത്തിയ സംഘത്തെ തൊടുപുഴയിൽ നിന്നാണ് കട്ടപ്പന ഡിവൈഎസ്പിയുടെ സ്‌ക്വാഡിൽ ഉൾപ്പെട്ട കുമളി എസ്‌ഐ ജോബി തോമസും സംഘവും ചേർന്ന് പിടികൂടിയത്. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.