കോഴിക്കോട് താമരശേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ സുഹൃത്തുൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ. പീഡനത്തിന് വഴങ്ങാത്തതിനെ തുടർന്ന് സുഹൃത്തിനൊപ്പമെത്തിയ യുവാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ സംശയമാണ് പീഡനവിവരം പുറത്തറിയുന്നതിന് ഇടയാക്കിയത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. മലപ്പുറം സ്വദേശിനിയായ പെൺകുട്ടി പുതുപ്പാടിയിലെ മാതാവിന്റെ വീട്ടിലാണ് താമസിച്ച് പഠിക്കുന്നത്. ഊങ്ങാപ്പുഴ സ്വദേശി റിനാസുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു.
മറ്റാരുമില്ലാത്ത സമയത്ത് റിനാസും രണ്ട് സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തി. റിനാസ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സുഹൃത്തുക്കൾ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും റിനാസ് അനുവദിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് പണവും മൊബൈലും കവരുന്നതിന് ഇടയാക്കിയത്. ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് കളവ് ബോധ്യപ്പെട്ടത്. ഇതോടെ പെൺകുട്ടി നടന്നതെല്ലാം പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയെത്തുടർന്നാണ് മൂന്നുപേരെയും താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.