കോവളം എംഎൽഎ എം വിൻസന്റിനെതിരെ പീഡനശ്രമത്തിന് പൊലീസ് കേസെടുത്തു. കൊല്ലം സിറ്റി പൊലീസ് കമ്മിഷ്ണർ അജിതാ ബീഗത്തിന് വീട്ടമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നെയ്യാറ്റിൻകര സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ എംഎൽഎക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കഴിഞ്ഞ ദിവസം ബാലരാമപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ആത്മഹത്യാശ്രമത്തെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്ന വീട്ടമ്മ ബോധം വീണ്ടെടുത്തതോടെയാണ് അന്വേഷണ സംഘം ആശുപത്രിയിലെത്തി മൊഴിയെടുത്തത്.
എം വിൻസന്റ് എംഎൽഎ ഫോണിലൂടെ മോശമായി സംസാരിച്ചതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. അതിനിടെ വീട്ടമ്മ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുയാണെന്നും അടുത്തദിവസം എം വിൻസന്റിന്റെ മൊഴിരേഖപ്പെടുത്തുമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷ്ണർ അജിതാ ബീഗം അറിയിച്ചു. അതേസമയം ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന കാണിച്ച് എം വിൻസന്റ് എംഎൽഎ ഡിജിപിയ്ക്ക് പരാതി നൽകി.