കോഴിക്കോട് മുക്കം ഹൈസ്കൂൾ പരിസരത്ത് നിന്ന് പതിനായിരത്തിലധികം കവർ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. കുട്ടികൾക്ക് ലഹരി വിറ്റിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശി റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മലപ്പുറം ജില്ലകളിലെ നിരവധി സ്കൂളുകളിൽ ഇയാൾ ലഹരി വിൽപന നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. സ്കൂൾ പരിസരത്ത് രാവിലെയും വൈകിട്ടുമുള്ള വിൽപന. പതിവ് ആവശ്യക്കാർ. വിശ്വാസമുള്ളവർക്ക് മാത്രം പാൻമസാല കൈമാറൽ. അഞ്ചിരട്ടിയിലധികം തുകയ്ക്കുള്ള കച്ചവടം.
ദിവസേന അൻപതിനായിരം രൂപയിലധികം വരുമാനം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള റിയാസിന്റെ ലഹരി വിൽപനയാണ് താമരശേരി ഡിവൈഎസ്പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് പൊളിച്ചത്. വിദ്യാലയ പരിസരത്ത് ലഹരിവിൽപന പതിവാണെന്ന് പ്രധാനാധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. നിരീക്ഷണത്തിനിടയിലാണ് റിയാസിനെ സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പാൻമസാല ഒളിപ്പിച്ചിരുന്നത് അരീക്കോടിലെ രഹസ്യ കേന്ദ്രത്തിലെന്ന് വ്യക്തമായി. പരിശോധനയിൽ അഞ്ച് ചാക്കുകളിലായി ഒളിപ്പിച്ചിരുന്ന പതിനായിരത്തിലധികം കവർ പാൻമസാല കണ്ടെടുക്കുകയായിരുന്നു.