തിരുവനന്തപുരം∙ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക തെളിവായ മെമ്മറി കാർഡ് തേടി പൊലീസിന്റെ പരക്കംപാച്ചിൽ. പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ, ഒളിവിൽ കഴിയുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയർ അഭിഭാഷകന്റെ പക്കൽ കണ്ടെത്തിയ മെമ്മറി കാർഡ് പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഒന്നും കണ്ടെടുക്കാനായിട്ടില്ല.
ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടെടുക്കാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. ആക്രമണദൃശ്യങ്ങളുടെ എഡിറ്റ് ചെയ്ത കോപ്പിയാണ് പൊലീസിന്റെ പക്കലുള്ളത്. യഥാർഥ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഇതുവരെ കണ്ടെടുക്കാനാകാത്തത് അന്വേഷണത്തിനു തിരിച്ചടിയാണ്.
∙ഫോണുമില്ല,കാർഡുമില്ല,കായലിൽവരെ തിരച്ചിൽ
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ വെണ്ണലഭാഗത്തെ അഴുക്കുചാലിൽ അപേക്ഷിച്ചുവെന്നായിരുന്നു ഒന്നാംപ്രതി സുനിയുടെ ആദ്യ മൊഴി. പൊലീസ് ഈ ഭാഗത്തെ അഴുക്കുചാലുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഗോശ്രീപാലത്തിനു മുകളിൽനിന്ന് വലിച്ചെറിഞ്ഞെന്നു സുനി പിന്നീട് മൊഴിമാറ്റി. കായലിലെ തിരച്ചിലും വിഫലമായി. സുനി കോയമ്പത്തൂരിലെത്തിയപ്പോൾ ഈ ദൃശ്യങ്ങൾ ചില കൂട്ടുകാരെ കാണിച്ചതായി കൂട്ടുപ്രതി മണികണ്ഠന്റെ മൊഴിയുണ്ട്. ആ വഴിക്കുള്ള അന്വേഷണവും ഇതുവരെ ഫലം കണ്ടില്ല.
∙ഫോൺ വിദേശത്തേക്ക് കടത്തിയോ?
ദിലീപിന്റെ രഹസ്യ നമ്പരിനെക്കുറിച്ചുള്ള അന്വേഷണമാണു സുനിയും ദിലീപുമായുള്ള ബന്ധം വെളിപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. ദിലീപിനെ ചോദ്യം ചെയ്തെങ്കിലും ദൃശ്യങ്ങളെക്കുറിച്ചോ മൊബൈലിനെക്കുറിച്ചോ വിവരം ലഭിച്ചില്ല.
ദൃശ്യങ്ങൾ ദിലീപിനു കൈമാറിയെന്നു സുനി നേരത്തെ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ദിലീപ് സഹകരിക്കുന്നില്ലെന്നു പൊലീസ് പറയുന്നു. രണ്ടു ഫോണുകൾ ദിലീപ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതു അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽഫോൺ ദിലീപ് വിദേശത്തേക്കു കടത്തിയതായി രഹസ്യവിവരം ലഭിച്ചതായും പൊലീസ് പറയുന്നുണ്ട്.
∙മെമ്മറി കാർഡും അഭിഭാഷകനും
പൾസർ സുനിയുടെ ആദ്യ ആഭിഭാഷകൻ പ്രതീഷ് ചാക്കോ ഒളിവിലാണ്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ പ്രതീഷ് ചാക്കോ വഴി ദിലീപിനു കൈമാറിയെന്നാണു സുനിയുടെ മൊഴി. ഒളിവിൽപോയ സുനി ഫെബ്രുവരി 23നാണ് അഭിഭാഷകന്റെ ഓഫിസിലെത്തി മൊബൈൽ നൽകിയത്. എന്നാൽ, വക്കീൽ ഓഫിസിൽ നേരത്തെ പരിശോധന നടത്തിയപ്പോൾ അയാൾ ഇക്കാര്യം നിഷേധിച്ചു. ഈ മൊബൈൽഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. എന്നാൽ, ദൃശ്യങ്ങൾ പലതവണ പകർത്തിയതായി തെളിവുണ്ട്. ഇതിൽ ഒരു കോപ്പി പൊലീസിന് ലഭിച്ചു. എവിടെനിന്നാണ് ഈ ദൃശ്യം പിടിച്ചെടുത്തതെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എവിടെനിന്നാണ് സുനി ദൃശ്യങ്ങളുടെ പകർപ്പെടുത്തതെന്നും കണ്ടെത്താനായിട്ടില്ല.
പ്രതീഷ് ചാക്കോയുടെ ജൂനിയർ അഭിഭാഷകനെ പൊലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ പക്കൽ കണ്ടെത്തിയ മെമ്മറി കാർഡ് പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഒന്നും കണ്ടെടുക്കാനായിട്ടില്ല.
∙മെമ്മറി കാർഡ് അപ്പുണ്ണി കടത്തിയോ?
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും ഫോണും ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ കയ്യിലുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. അപ്പുണ്ണിക്ക് നാലു മൊബൈൽ ഫോണുകളും അഞ്ചു സിം കാർഡുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺ ഉപയോഗിച്ചിരുന്നതു ദിലീപാണ്. കേസിലെ ഗൂഢാലോചന സംബന്ധിച്ച തെളിവിലേക്കു അപ്പുണ്ണിയുടെ പേരിലുള്ള ഈ മൊബൈൽ ഫോൺ നിർണായകമാണ്. അപ്പുണ്ണി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. പക്ഷേ, അപ്പുണ്ണി ഇപ്പോഴും അജ്ഞാതവാസം തുടരുന്നു.
∙ഫോൺ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമോ?
ഫോണിലെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞോ? അതോ വീണ്ടെടുക്കാനാകാത്തവിധം ഫോണും മെമ്മറി കാർഡും നശിപ്പിച്ചോ? പൊലീസിനെ കുഴയ്ക്കുന്ന ചോദ്യങ്ങളാണിവ
‘ഒരു വിധത്തിൽപ്പെട്ട കാര്യങ്ങളൊക്കെ വീണ്ടെടുക്കാൻ കഴിയും’– സൈബർ ഫോറൻസിക് വിദഗ്ധനായ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ: മായ്ച്ചു കളഞ്ഞ വിവരങ്ങൾ വീണ്ടെടുക്കാനുള്ള സാങ്കേതിക വിദ്യകളുണ്ട്. ഒരു വിധത്തിൽപ്പെട്ടതൊക്കെ വീണ്ടെടുക്കാം. ചില സോഫ്റ്റുവെയറുകൾ ഉപയോഗിച്ചു തെളിവു നശിപ്പിച്ചാൽ പിന്നെ വീണ്ടെടുക്കാനാകില്ല. പക്ഷേ, തെളിവ് നശിപ്പിച്ചതിന്റെ തെളിവുകൾ വീണ്ടെടുക്കാൻ കഴിയും. അതായത് എപ്പോഴാണു തെളിവ് നശിപ്പിച്ചത്,എങ്ങനെ നശിപ്പിച്ചു,എതു സോഫ്റ്റുവെയർ ഉപയോഗിച്ചു ഇക്കാര്യങ്ങളെല്ലാം കണ്ടെത്തി കോടതിയെ അറിയിക്കാൻ കഴിയും. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്താൽ കുറ്റവാളിക്കു പിടിച്ചു നിൽക്കാനാകില്ല.
കമ്പൂട്ടറിലെ ഹാർഡ് ഡിസ്കിൽനിന്ന് ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനേക്കാൽ പ്രയാസമാണോ ഫോൺ മെമ്മറി കാർഡിൽനിന്നുള്ള വീണ്ടെടുക്കൽ? അല്ലെന്നു വിനോദ് ഭട്ടതിരിപ്പാട് പറയുന്നു. രണ്ടും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ല. ഹാർഡ് ഡിസ്കിൽ മാഗ്നറ്റിക് ഡ്രൈവാണ്. മെമ്മറി കാർഡിൽ ഫ്ലാഷ് ഡ്രൈവും. രണ്ടിന്റെയും ടെക്നോളജി വ്യത്യാസം ഉണ്ട്. വ്യത്യസ്ഥ റിക്കവറിങ് സോഫ്റ്റുവെയറുകൾ ഉപയോഗിച്ചാലേ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കൂ. പക്ഷേ,പലപ്പോഴും പൊലീസ് സൈബർ ഫോറൻസിങ് വിങ് ഒരേ ടൂളായിരിക്കും രണ്ടിനും ഉപയോഗിക്കുന്നത്. ‘വ്യത്യസ്ഥ വലിപ്പമുള്ളവർക്ക് ഒരേ വസ്ത്രം നൽകിയാൽ എങ്ങനെ ശരിയാകും’–വിനോദ് ഭട്ടതിരിപ്പാട് ചോദിക്കുന്നു.
കേസുകൾ തെളിയിക്കാൻ സോഫ്റ്റുവെയറുകൾ മാത്രം പോരെന്നും, സാങ്കേതികവിദ്യയിലുള്ള അറിവും വേണമെന്നും വിനോദ് പറയുന്നു. പല ആധുനിക ടൂളുകളും പൊലീസിനു ലഭ്യമാണ്. പക്ഷേ, അതേക്കുറിച്ച് അറിവുള്ളവർ ഇല്ല. പരിശീലനം കാര്യമായി ലഭിക്കുന്നില്ല. മെമ്മറി കാർഡിൽനിന്ന് ദൃശ്യങ്ങൾ കണ്ടെടുക്കാനായില്ലെന്നു പൊലീസ് പറയും. പക്ഷേ, എങ്ങനെ അത് കണ്ടെടുക്കാനാകാതെപോയി എന്ന കാര്യം അവർക്ക് പറയാൻ കഴിയുന്നില്ല. അതാണു പോരായ്മയും–വിനോദ് ഭട്ടതിരിപ്പാട് വ്യക്തമാക്കുന്നു.
Advertisement