കട്ടപ്പനയിൽ നാട്ടുവൈദ്യത്തിന്റെ മറവിൽ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ പൊലീസിന്റെ പിടിയിലായി. കൊൽക്കത്ത സ്വദേശി സാത്തോ ബിശ്വാസിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്. ഇരുപത് വർഷമായി ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ക്ലിനിക്കും അടച്ചുപൂട്ടി.
കട്ടപ്പനയിൽ ചാൻസി ക്ലിനിക്കിന്റെ മറവിലായിരുന്നു സാത്തോ ബിശ്വാസിന്റെ ചികിത്സാ തട്ടിപ്പ്. ഇരുപതുവർഷമായി ലൈസൻസില്ലാതെ ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. ബിരുദമോ മറ്റു രേഖകളും ഇല്ലാതെ സാത്തോയും ഇക്കണ്ടക്കാലം ഡോക്ടറായി വിലസി. മൂലക്കുരു, ഫിസ്റ്റുലയ്ക്കും മാത്രമായിരുന്നു ക്ലിനിക്കിൽ ചികിത്സ. നാട്ടുവൈദ്യനെന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും അലോപ്പതി മരുന്നുകളാണ് രോഗികൾക്ക് നൽകിയിരുന്നത്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് സാത്തോയുടെ ക്ലിനിക്കിൽ ചികിത്സതേടിയത്. പൊലീസ് പരിശോധനയ്ക്കെത്തുമ്പോഴും രണ്ട് രോഗികൾ വ്യാജ ഡോക്ടറെ കാണാൻ എത്തിയിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടർ പിടിയിലായത്. സിറിഞ്ചും ആയുർവേദ, അലോപ്പതി മരുന്നുകളും ക്ലിനിക്കിൽ നിന്ന് കണ്ടെത്തി. സ്വന്തമായി വികസിപ്പിച്ചെടുത്ത മരുന്നും രോഗികളിൽ സാത്തോ പരീക്ഷിച്ചിരുന്നു. ഇതും ക്ലിനിക്കിൽ നിന്ന് കണ്ടെത്തി. മരുന്നുകളുടെ സാമ്പിളുകൾ പരിശോധനക്കയച്ചു.