കൊച്ചി ∙ അങ്ങനെ ഒടുവിൽ ആ വ്യാജൻ പൊലീസിന്റെ പിടിയിലായി. പൊലീസിനും അഗ്നിശമനസേനയ്ക്കും നഗരത്തിലെ പല ആശുപത്രികൾക്കും സ്ഥിരം ശല്യക്കാരനായിരുന്ന ഫോൺ വിളിക്കാരനെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി എബനേസർ (37) ആണ് അറസ്റ്റിലായത്.
വ്യാജരേഖയുപയോഗിച്ചെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് പൊലീസിനും അഗ്നിശമനസേനയ്ക്കുമെല്ലാം തെറ്റായ വിവരങ്ങൾ കൈമാറി അവരെ വട്ടം ചുറ്റിക്കുന്നതായിരുന്നു ഇയാളുടെ വിനോദം. ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം തീർക്കാനാണ് താൻ ഈ പണി ഒപ്പിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. വ്യാജ ഫോൺ വിളിക്കാരനെ വ്യാജ ഫോൺ വിളിയിലൂടെ തന്നെ വിളിച്ചുവരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എളമക്കര എസ്ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ ഒരുക്കിയ തന്ത്രത്തിലാണ് പ്രതി വീണത്.ഭാര്യാ വീട്ടുകാരുടെ തയ്യൽത്തൊഴിലുമായി ബന്ധപ്പെട്ടാണ് ഇയാൾ ഭാര്യയ്ക്കൊപ്പം കുറച്ചുനാൾ എളമക്കര പുന്നക്കൽ ഭാഗത്തു വാടകയ്ക്കു താമസിച്ചത്. ഇവിടെ വച്ചാണ് ഭാര്യ ഉപേക്ഷിച്ചുപോയത്. പിന്നീട് ഇവിടെനിന്ന് ഇയാൾ കോയമ്പത്തൂരിലേക്കു താമസം മാറി. അവിടെയിരുന്നുകൊണ്ടാണു കൊച്ചിയിലെ പൊലീസിനെയും മറ്റും ചുറ്റിച്ചത്.
രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയിട്ടിരിക്കുന്നു, വേഗമെത്തുക എന്നതായിരുന്നു ഒരിക്കൽ പൊലീസിനു ലഭിച്ച ഫോൺ കോൾ. കൊടുത്ത മേൽവിലാസം എളമക്കരയിലെ എൺപതുകാരനായ അഭിഭാഷകന്റേത്. ഇവിടെ വാടകയ്ക്കു താമസിക്കുമ്പോൾ എബനേസർ സംഘടിപ്പിച്ചതാണ് ഈ വിലാസം. പൊലീസ് പാഞ്ഞെത്തിയപ്പോഴാണു വ്യാജ ഫോൺ വിളിയെന്നു മനസ്സിലായത്.
വീടിനു തീപിടിച്ചുവെന്നു പറഞ്ഞ് അഗ്നിശമനസേനയ്ക്കും ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ആംബുലൻസ് അയയ്ക്കണമെന്നു പറഞ്ഞു പാലാരിവട്ടത്തെ ആശുപത്രിക്കും ഫോൺ കോളെത്തി. സ്ഥലത്തെത്തിയശേഷമാണ് ഇവർ വ്യാജ ഫോൺ വിളി തിരിച്ചറിഞ്ഞത്. ഒരു കേസിലെ പ്രതിക്കായി ക്രൈംബ്രാഞ്ച് പത്രങ്ങളിൽ തിരച്ചിൽ നോട്ടിസ് പ്രസിദ്ധീകരിച്ചപ്പോൾ അവരെയും പറ്റിച്ചു എബനേസർ. നോട്ടിസിലെ പ്രതി എളമക്കരയിലെ വീട്ടിലുണ്ടെന്നു ക്രൈംബ്രാഞ്ചിനെ വിളിച്ചറിയിച്ചു.
ക്രൈംബ്രാഞ്ച് സംഘം എത്തിയത് അഭിഭാഷകന്റെ വീട്ടിൽ തന്നെ. കൊച്ചി സിറ്റിയിലെ മുൻ ഡിസിപിക്കും സമാന രീതിയിൽ ഇയാൾ ഇമെയിൽ സന്ദേശം അയച്ചിരുന്നു. എന്നാൽ, വ്യാജമാണെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടു. തന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ അഭിഭാഷകൻ പൊലീസിനു പരാതി നൽകിയിരുന്നു. ഇതെ തുടർന്നാണ് എബനേസറിനെത്തിരഞ്ഞ് എളമക്കര പൊലീസ് രണ്ടും കൽപിച്ചിറങ്ങിയത്. പൊതുസംവിധാനം ദുരുപയോഗം ചെയ്തതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണു കേസെടുത്തിരിക്കുന്നത്.