നടൻ ദിലീപിനെ കുമരകം കായലോരത്തു സ്ഥലം വാങ്ങാൻ സഹായിച്ച നാട്ടിലെ ബ്രോക്കർമാർക്കു കമ്മിഷനായി ലഭിച്ചതു ഭീഷണി മാത്രം. ബ്രോക്കർമാർ രണ്ടു തവണ കമ്മിഷൻ തുകയ്ക്കായി കൊച്ചിയിൽ പോയെങ്കിലും ഗുണ്ടകൾ ഇവരെ ഭീഷണിപ്പെടുത്തി വിടുകയായിരുന്നു. തുടർന്നാണു നാട്ടുകാരിൽ ചിലർ ദിലീപ് സർക്കാർഭൂമി കയ്യേറിയതായി കാണിച്ചു പരാതി നൽകുന്നത്.
സ്ഥലം അളക്കാൻ റവന്യു അധികൃതർ വന്നപ്പോഴും ഗുണ്ടകളെത്തി. കായൽ തീരത്തോടു ചേർന്നുള്ള നികന്ന സ്ഥലവും പിന്നിലെ വെള്ളക്കെട്ടും ഉൾപ്പെടെ മൂന്നേക്കർ 31 സെന്റ് സ്ഥലമാണു വാങ്ങിയത്. കായൽ തീരത്തോടു ചേർന്നുള്ള കുറ്റിക്കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണു കയ്യേറ്റമെന്നു പരാതിയുള്ളത്.
കായൽ തീരത്തെ കൽക്കെട്ടിന്റെ ഭാഗം സർക്കാർ സ്ഥലമാണ്. ഇതുകൂടി കൂട്ടി അളന്നു മറിച്ചു വിൽക്കുകയായിരുന്നു. മുംബൈയിലുള്ള ഒരു കമ്പനിക്കാണു സ്ഥലം വിറ്റത്. സ്ഥലം കയ്യേറിയതു സംബന്ധിച്ച് അന്വേഷണത്തിനു റവന്യു മന്ത്രി ഉത്തരവിട്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എന്നാൽ, റവന്യു ഉദ്യോഗസ്ഥർ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. സ്ഥലം കയ്യേറ്റം സംബന്ധിച്ചു വില്ലേജ് ഓഫിസിൽ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നു വില്ലേജ് അധികൃതർ പറഞ്ഞു.
Advertisement