നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ തെളിവുകൾ ശേഖരിക്കുന്നതിൽ സൈബർ ഫൊറൻസിക്സ് നിർണായകമായേക്കും. സുനിയുടെ അഭിഭാഷകന്റെ ജൂനിയറിൽ നിന്നു പിടിച്ചെടുത്ത മെമ്മറി കാർഡിലെ വിവരങ്ങൾ അവലോകനം ചെയ്യുന്നതു സുപ്രധാന തെളിവുകളിലേക്കു വഴിതുറക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.
മെമ്മറി കാർഡിൽ നിന്നു ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽപോലും ഏറക്കുറെ വീണ്ടെടുക്കാനാകുമെന്നു സൈബർ ഫൊറൻസിക് വിദഗ്ധൻ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് പറയുന്നു. കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഡിലീറ്റ് സംവിധാനമാണ് ഉപയോഗിച്ചതെങ്കിൽ വീണ്ടെടുക്കൽ എളുപ്പമാകും.
ദൃശ്യങ്ങൾ സൂക്ഷിച്ച കാർഡ്, ഫോൺ, കംപ്യൂട്ടർ എന്നിവ ഒന്നിലേറെ തവണ ഫോർമാറ്റ് ചെയ്താലും വീണ്ടെടുക്കാനാകും. അതേസമയം, ഒരിക്കലും തിരിച്ചെടുക്കാനാകാത്ത വിധം വിവരങ്ങൾ സ്ഥിരമായി ഡിലീറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയർ ലഭ്യമാണ്. ഇവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം മനസ്സിലാക്കാനാകും. ഏതെങ്കിലും വിവരം നശിപ്പിക്കണമെന്ന നിർബന്ധബുദ്ധിയോടെ മാത്രമേ ഇത്തരം സോഫ്റ്റ്‌വെയർ ഉപയോഗിക്കൂ എന്നതിനാൽ ഇതേക്കുറിച്ചു കുറ്റാരോപിതർ മറുപടി പറയേണ്ടിവരും.
വിവരം ഇല്ലാതാക്കിയത് ഏതു സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എന്നു കോടതിയെ ബോധ്യപ്പെടുത്താനായാൽ തെളിവു നശിപ്പിച്ചതായി പരിഗണിക്കപ്പെടാം. നടിയെ ആക്രമിച്ച കേസിൽ ലഭിച്ച മെമ്മറി കാർഡിൽ ദൃശ്യങ്ങളുണ്ടെങ്കിൽ അതു നേരിട്ടു റിക്കോർഡ് ചെയ്തതാണോ കോപ്പി ചെയ്തതാണോ എന്നു മനസ്സിലാക്കാനാകും. ദൃശ്യത്തിൽ എഡിറ്റിങ് നടന്നിട്ടുണ്ടോ എന്നതും വ്യക്തമാകും.
അതേസമയം, മെമ്മറി കാർഡിനു തകരാറുണ്ടായാൽ ഇതു സാധ്യമാകില്ലെന്നും ഡോ. ഭട്ടതിരിപ്പാട് പറഞ്ഞു.