കാസർകോട് കുമ്പള സർവീസ് സഹകരണ ബാങ്കിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി കോൺഗ്രസ് ജില്ലാ നേതാവ് എട്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഭാര്യയുടെ പേരിലെടുത്ത വായ്പയാണ് ഡി.സി.സി ജനറൽ സെക്രട്ടറി കേശവ പ്രസാദിനെ ആരോപണ വിധേയനാക്കിയിരിക്കുന്നത്.
രണ്ടായിരത്തി ഒൻപത് ജൂൺ മാസത്തിലാണ് ഭാര്യ അശ്വനിയുടെ പേരിൽ കേശവ പ്രസാദ് കുമ്പള സർവീസ് സഹകരണ ബാങ്കിൽ നിന്ന് എട്ട് ലക്ഷം രൂപ ഭവനവായ്പയെടുത്തത്. വായ്പ ലഭിക്കാൻ ബാങ്കിൽ സമർപ്പിച്ചത് വ്യാജ ഉടമസ്ഥവകാശ സർട്ടിഫിക്കറ്റാണെന്നാണ് ആരോപണം. സർട്ടിഫിക്കറ്റിൽ കേശവ പ്രസാദിന്റെ ഭാര്യയുടെ പേരിൽ കാണിച്ചിരിക്കുന്ന വസ്തു ഐത്തപ്പ പൂജാരി എന്ന വ്യക്തിയുടെ പേരിലാണെന്ന് ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി. കുമ്പള ഗ്രാമ പഞ്ചായത്തിൽ നിന്ന് ഉടമസ്ഥവകാശ സർട്ടിഫിക്കറ്റിലെ വ്യത്യാസം രേഖാമൂലം ബാങ്കിനെ അറിയിച്ചു.
സർട്ടിഫിക്കറ്റിലെ സീലും, പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും വ്യാജമാണെന്നും ബാങ്ക് അധികൃതർ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് കേശവ പ്രസാദിന്റെ പ്രതികരണം. വ്യാജരേഖകൾ നൽകിയ സംഭവത്തിൽ ബാങ്ക് ഭരണസമിതി പൊലീസിൽ പരാതി നൽകി. ലോൺ തിരിച്ചടക്കാത്തതിനെത്തുടർന്ന് ജപ്തി നോട്ടീസ് അയക്കുന്നതിനാണ് ബാങ്ക് അധികൃതർ രേഖകൾ വിശദമായി പരിശോധിച്ചത്.