രണ്ടായിരത്തിപതിനൊന്നിൽ കൊച്ചിലെ സെറ്റിൽ നിന്ന് നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ. പൾസർ സുനിയടക്കം അഞ്ചുപേരെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അറസ്റ്റിലായവരെല്ലാം സിനിമ മേഖലയുമായി ബന്ധപെട്ട് പ്രവർത്തിച്ചിരുന്നവരാണ്.
പൾസർ സുനിക്ക് പുറമേ തൃശൂർ ചാവക്കാട് സ്വദേശി അഷ്റഫ്, പയ്യന്നൂർ സ്വദേശി ഇ.കെ.സുനീഷ്,കോതമംഗലം സ്വദേശികളായ എബിൻ കുര്യാക്കോസ്,ബിബിൻ വി.പോൾ എന്നിവരാണ് അറ്സ്റ്റിലായത്. നടിയെ തട്ടികൊണ്ടു പോകുന്നതിനുള്ള ഗൂഢാലോചനയിലടക്കം അറസ്റ്റിലായവർ പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു. പൾസർ സുനി നേതൃത്വം നൽകിയിരുന്ന പൊന്നുരുന്നി ഡ്രൈവേഴ്സ് ക്ലബിലെ അംഗങ്ങളാണ് അറസ്റ്റിലായവർ.
അറസ്റ്റിലായവരിൽ അഷറഫും ബിബിനും ഒരു മോഷണക്കേസിലെയും പ്രതികളാണ്. രണ്ടായിരത്തി പതിനൊന്നിലാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ സെറ്റിൽ നിന്ന് നടിയെ വാനിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ചിത്രത്തിന്റെ നിർമാതാവായ ജോണി സാഗരികയുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവ നടിയെ തട്ടികൊണ്ടുപോയ കേസിൽ റിമാൻഡിലായിരുന്ന പൾസർ സുനിയെ ഈകേസിൽ പൊലീസ് ഇന്നലെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.