ഇടുക്കി സൂര്യനെല്ലിയിൽ അച്ഛന്റ വെടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. വടക്കുംചേരിയിൽ ബിനുവാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അറസ്റ്റിലായ പിതാവ് അച്ചൻകുഞ്ഞിനെ റിമാൻഡ് ചെയ്തു.
അമിതരക്തസ്രാവത്തെ തുടർന്നാണ് ബിനുവിന്റെ മരണം. ഞായറാഴ്ച പുലർച്ചെയാണ് ബിനുവിന് വെടിയേറ്റത്. വീട്ടിലെ ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിനെ ചൊല്ലി ബിനുവും പിതാവ് അച്ചൻകുഞ്ഞും തമ്മിൽ തർക്കമുണ്ടായി. വാക്ക് തർക്കം രൂക്ഷമായതോടെ നാടൻ തോക്കുപയോഗിച്ച് അച്ചൻകുഞ്ഞ് മകന് നേരെ നിറയൊഴിച്ചു. സംഭവത്തിന് ശേഷം അച്ചൻകുഞ്ഞ് ഒളിവിൽ പോയി. നാട്ടുകാരാണ് ബിനുവിനെ ആശുപത്രിയിലെത്തിച്ചത്. വയറിൽ ഗുരുതരമായി പരുക്കേറ്റ ബിനു അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചെങ്കിലും ഇന്ന് സ്ഥിതി വഷളായി. ബിനു മരിച്ചതോടെ പിതാവിനു മേൽ കൊലക്കുറ്റം ചുമത്തി. കോടതിയിൽ ഹാജരാക്കിയ അച്ചൻകുഞ്ഞിനെ റിമാൻഡ് ചെയ്തു. വെടിവെക്കാൻ ഉപയോഗിച്ച ലൈസൻസില്ലാത്ത നാടൻ തോക്ക് പൊലീസ് പിടിച്ചെടുത്തു.