നടിയെ ആക്രമിച്ച കേസില്‍ കഥ പകുതിയേ ആയിട്ടുള്ളുവെന്ന് പ്രതി പള്‍സര്‍ സുനി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടേയെന്നും സുനി അങ്കമാലി കോടതി പരിസരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുനിക്ക് ജയിലില്‍വച്ച് കത്തെഴുതിക്കൊടുത്ത വിപിന്‍ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുനിയുടെ സുഹൃത്ത് എബിനും അറസ്റ്റിലായി.
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പള്‍സര്‍ സുനിയേയും കൂട്ടുപ്രതികളേയും അങ്കമാലി കോടതിയില്‍ എത്തിച്ചത്. കോടതിയിലെത്തിക്കുമ്പോള്‍ ഗൂഢമായ പരാമര്‍ശങ്ങള്‍ നടത്തുന്ന പതിവ് തെറ്റിച്ചില്ല. . 'കഥ പകുതിയേ ആയിട്ടുള്ളൂ' എന്നാണ് കേസിനെപ്പറ്റി സുനിൽ മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനിലിന്റെ അഭിഭാഷകൻ ബി.എ. ആളൂരും പ്രതികരിച്ചു.
സുനിയെ ഓഗസ്റ്റ് ഒന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. നടിയെ ആക്രമിച്ച കേസില്‍ സുനി കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സൂചിപ്പിച്ച് സുനിയുടെ അഭിഭാഷകനും രംഗത്തെത്തി.
നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ സുനി കൈമാറിയെന്നുപറഞ്ഞ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ജയിലില്‍ നിന്ന് സുനി ദിലീപിനയച്ച കത്ത് എഴുതിക്കൊടുത്ത സഹതടവുകാരന്‍ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് പൊലീസ് വിപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം 2011 ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനിയുടെ കൂട്ടാളിയായ കോതമംഗലം സ്വദേശി എബിനേയും പൊലീസ് അറസ്റ്റുചെയ്തു.