മഴക്കാലമായതോടെ ഇടുക്കി ജില്ലയിൽ മോഷണം പെരുകുന്നു. മറയൂർ പയസ്നഗറിലെ പള്ളിയിൽ നിന്ന് ഒരുലക്ഷം രൂപയും സിസിടിവി കൺട്രോൾ യൂണിറ്റും കവർന്നു. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നീക്കംചെയ്തശേഷം യൂണിറ്റ് മോഷ്ടാക്കൾ ഉപേക്ഷിച്ചു. നാടെങ്ങും മോഷ്ടാക്കൾ വിലസുമ്പോൾ പ്രതികളെ പിടികൂടാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു.
മഴക്കാലം തുടങ്ങിയതോടെ ഇടുക്കി ജില്ലയിൽ മോഷണം തുടർക്കഥയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അടിമാലി, തൊടുപുഴ, മൂന്നാർ മേഖലകളിൽ ഒരു ഡസനിലേറെ വീടുകളിൽ മോഷണ ശ്രമമുണ്ടായി. മറയൂർ പയസ് നഗറിലെ പള്ളിയിലാണ് ഒടുവിൽ മോഷ്ടാക്കൾ എത്തിയത്. വെന്റിലേറ്റർ കുത്തിതുറന്ന് മോഷ്ടാക്കൾ പള്ളി വികാരിയുടെ മുറിയിലെത്തി. ഇവിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ കവർന്നു. മുറി മുഴുവൻ അരിച്ചുപെറുക്കിയ മോഷ്ടാക്കൾ മടങ്ങുമ്പോൾ പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്ന കൺട്രോൾ യൂണിറ്റും കവർന്നു.
ഹാർഡ് ഡിസ്ക് ഊരിമാറ്റിയശേഷം കൺട്രോൾ യൂണിറ്റ് ഉപേക്ഷിച്ചു. പള്ളി വികാരി സേവ്യര്‍ ധ്യാനത്തിനായി പോയ തക്കം നോക്കിയായിരുന്നു മോഷണം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. പള്ളിയുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള സംഘം ജില്ലയിൽ എത്തിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. നാടെങ്ങും മോഷണം തുടരുമ്പോൾ പൊലീസിന്റെ രാത്രികാല റോന്തുൾപ്പെടെയുള്ള പരിശോധനകൾ കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്.