ഇരുന്നൂറ് കോടിയുടെ വായ്പ പ്രതീക്ഷിച്ച് രണ്ടരകോടിരൂപ നൽകി തട്ടിപ്പിനിരയായ ആൾ ഹൃദയാഘാതം വന്ന് മരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. വിദേശത്തേക്ക് മുങ്ങിയ തട്ടിപ്പുകേസ് പ്രതി കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായതോടെയാണ് തട്ടിപ്പിനൊപ്പമെത്തിയ ദുരന്തം പുറത്തറിയുന്നത്.
തമിഴ്നാട് ആർക്കോണത്ത് 200 ഏക്കറിൽ സാറ്റലൈറ്റ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതിക്കായി വായ്പയെടുക്കാൻ ശ്രമിച്ച എറണാകുളം പുത്തൻകുരിശിലെ മനോജ് ജോണിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തുക തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് രണ്ടരക്കോടിയിലേറെ രൂപ കൈപ്പറ്റിയവർ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെ ഹൃദയാഘാതം സംഭവിച്ച മനോജ് ജോൺ ഏതാനും ദിവസത്തിനുള്ളിൽ മരിക്കുകയായിരുന്നു.
പാല പിണ്ണക്കനാട് സ്വദേശി സുജിത് ഡേവിഡിനെ പ്രതിയാക്കി മനോജ് ജോൺ പൊലീസിൽ പരാതി നൽകി. തൊട്ടുപിന്നാലെ വിദേശത്തേക്ക് കടന്ന സുജിത് തിരിച്ചെത്തിയപ്പോഴാണ് ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ കുടുങ്ങിയത്. എന്നാൽ വിദേശത്തിരുന്ന് ഇവിടെ ജാമ്യം തരപ്പെടുത്തിയ സുജിതിനെ കസ്റ്റഡിയിൽ എടുക്കാനാകാതെ പൊലീസിന് വിട്ടയക്കേണ്ടിവന്നു.