ഭർത്താവിന്റെ ക്രൂരമായ മർദനത്തിനിരയായി ചലന ശേഷി നഷ്ടപ്പെട്ടു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നൂറനാട് പണയിൽ വല്യപറമ്പിൽ രമേശിന്റെ ഭാര്യ ബിജി ബാലൻ (35) മരിച്ചു. ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു മരണം. ജൂൺ 17നു വീട്ടിലായിരുന്നു ബിജിക്ക് ഭർത്താവ് രമേശന്റെ മർദനത്തിന് ഇരയാകേണ്ടിവന്നത്. മർദനത്തിൽ ഗുരുതരമായി ക്ഷതമേറ്റ ബിജിയെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീടു വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
നിലഗുരുതരമായതിനെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. വഴക്കിനിടയിൽ ബിജിയെ എടുത്തുപൊക്കി നിലത്തടിച്ചതിനെ തുടർന്നു കൈകാലുകൾക്കു ക്ഷതമേൽക്കുകയും ഇതു കാരണം കഴുത്തിനു താഴ് വശത്തേക്കുള്ള ചലനശേഷി പൂർണമായി നഷ്ടപ്പെടുകയുമായിരുന്നു. മർദനത്തെ തുടർന്ന് അറസ്റ്റിലായ രമേശൻ (42) മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്.
സ്ഥിരമായി രമേശൻ ബിജിയെ മർദിക്കുമായിരുന്നുവെന്നും എന്നാൽ ഇതു വീട്ടുകാരെ അറിയിക്കാറില്ലായിരുന്നുവെന്നും ബിജി പൊലീസിനോടു പറഞ്ഞു. നൂറനാട്ടുള്ള സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു മരിച്ച ബിജി. സംസ്കാരം ഇന്നു 10നു കായംകുളം എരുവയിലുള്ള കോട്ടക്കര കുടുംബവീട്ടിൽ. മക്കൾ: ശ്രേത, ശേഖ.