നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്ക് ശക്തമായ സന്ദേശം നൽകാനെന്ന് മജിസ്ട്രേറ്റ്. ദിലീപിനു ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമർശം. ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു. അതേസമയം ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ ഉച്ചക്ക് 1.45ന് പരിഗണിക്കും. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ നാലു കാരണങ്ങളാണ് പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. ദിലീപിനെതിരെ ഉയർന്ന ആരോപണങ്ങൾ വളരെ ഗുരുതരമാണെന്ന് രണ്ടു പേജുള്ള ഉത്തരവിൽ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന ശക്തമായ സന്ദേശം സമാനമനസ്കരായവർക്ക് നൽകേണ്ടതുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചാൽ കേസിലെ നിർണായകമായ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ദിലീപിന്റെ സാന്നിധ്യം ഉറപ്പാക്കേണ്ടതുള്ളതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്ന് മജിസ്ട്രേറ്റ് ഉത്തരവിൽ വ്യക്തമാക്കുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന പ്രോസിക്യൂഷൻ വാദങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഉത്തരവിലെ പരാമർശങ്ങൾ. ജാമ്യം തള്ളിക്കൊണ്ടുള്ള മജിസ്ട്രേറ്റിന്റെ നിരീക്ഷണങ്ങൾ മേൽക്കോടതികൾക്കും കണക്കിലെടുക്കേണ്ടിവരും.