ഇടുക്കി സൂര്യനെല്ലിയിൽ മകനു നേരെ വെടിയുതിർത്ത പിതാവ് അറസ്റ്റില്‍. വടക്കുംചേരിയിൽ അച്ചൻകുഞ്ഞിനെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. വയറിൽ വെടിയേറ്റ മകൻ ബിനു കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബവഴക്കിനെ തുടർന്ന് മകനു നേരെ വെടിയുതിർത്ത ശേഷം ഒളിവിൽ പോയ അച്ചൻകുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അച്ചൻകുഞ്ഞ് കുറ്റം സമ്മതിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിലെ ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിനെ ചൊല്ലിയാണ് അച്ചൻകുഞ്ഞും മൂത്ത മകൻ ബിനുവും തമ്മിൽ തർക്കമുണ്ടായത്.
വാക്പോര് രൂക്ഷമായതോടെ മദ്യലഹരിയിലായിരുന്ന അച്ചൻകുഞ്ഞ് മകനു നേരെ വെടിയുതിർത്തു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ അച്ചൻകുഞ്ഞ് ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് വെടിയേറ്റ ബിനുവിനെ ആശുപത്രിയിലെത്തിച്ചത്. കൊച്ചിയിലെ ആശുപത്രിയിലുളള ബിനു അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കോട്ടയത്തുനിന്നുള്ള ഫോറൻസിക് സംഘം സൂര്യനെല്ലിയിലെ വീട്ടിൽ പരിശോധന നടത്തി. കൃത്യത്തിനുപയോഗിച്ച ലൈസൻസില്ലാത്ത നാടൻതോക്കും മറ്റ് തെളിവുകളും ഫോറൻസിക് വിദഗ്ദർ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം അച്ചൻകുഞ്ഞിനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.