കോഴിക്കോട് റയിൽവേ സ്റ്റേഷന് മുന്നിലെ ആളൊഴിഞ്ഞ െകട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം മക്കളെ കാണിച്ചില്ലെന്ന് പരാതി. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിൽ വെള്ളിമാട്‌കുന്നിലെ ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന കുട്ടികൾക്കാണ് അമ്മയെ അവസാനമായി കാണാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്.
ഒരാഴ്ച്ച മുമ്പാണ് റയിൽവേ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒന്നരമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ ലൈംഗികത്തൊഴിലാളിയായിരുന്ന കൊണ്ടോട്ടി സ്വദേശി അസ്മാബിയാണ് മരിച്ചതെന്ന് അടുത്ത ദിവസം തന്നെ വ്യക്തമായി. അസ്മാബിയുടെ മൂന്ന് മക്കൾ തൊട്ടടുത്തുള്ള ചിൽഡ്രൻസ് ഹോമിൽ കഴിയുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ദിവസങ്ങൾ കഴിഞ്ഞെങ്കിലും മരണ വിവരം മക്കളെ അറിയിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മാധ്യമങ്ങൾ വഴി വിവരം അറിഞ്ഞ പതിനാല് വയസുള്ള മകൾ അമ്മയെ അവസാനമായി കാണാൻ കഴിയാത്തതിന്റെ ദുഖത്തിലുമാണ്. പൊലീസ് നടപടി ക്രൂരതയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടികൾ കഴിയുന്നത്. മരണം സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് സി.ഡബ്യു.സി നിലപാട്.