നടിയെ ഉപദ്രവിച്ച കേസിൽ പൊലീസ് തിരയുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടാൻ ദിലീപ് ശ്രമം തുടങ്ങി. മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നീങ്ങാൻ ഒരുങ്ങുകയാണു പ്രതിഭാഗം. ദിലീപിന്റെ സഹായിയും ഡ്രൈവറുമാണ് അപ്പുണ്ണി.
യുവനടി ഉപദ്രവിക്കപ്പെട്ട സംഭവത്തെ ‘ഇന്ത്യയിലെ ആദ്യ ക്വട്ടേഷൻ മാനഭംഗം’ എന്നാണു ദേശീയമാധ്യമങ്ങൾ അടക്കം വിശേഷിപ്പിച്ചത്. സമൂഹത്തിൽ അറിയപ്പെടുന്ന നടിയെ പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തി ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
അപൂർവങ്ങളിൽ അപൂർവമായ പീഡനക്കേസാണിതെന്നു നിയമവൃത്തങ്ങൾ വിലയിരുത്തുന്നു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ച് അന്വേഷണം പൂർത്തിയാക്കേണ്ടത് ഇത്തരം കേസുകളുടെ സുഗമമായ വിചാരണയ്ക്കു നിർണായകമാണ്. ഇതിനായി അറസ്റ്റ് ചെയ്തു 90 ദിവസത്തെ സാവകാശമാണു പൊലീസിനു ലഭിക്കുക. ഇതിനിടെ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്കു സോപാധികജാമ്യം ലഭിക്കും. ദിലീപ് അറസ്റ്റിലായി ഏഴു ദിവസമായി. കുറ്റപത്രം സമർപ്പിക്കാൻ 83 ദിവസമാണുള്ളത്.
പീഡനക്കേസുകളിൽ പൊലീസിനു സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനാകാതെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയപ്പോഴെല്ലാം സാക്ഷികൾ കൂറുമാറി പ്രോസിക്യൂഷൻ പരാജയപ്പെട്ടിട്ടുണ്ട്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട പറവൂർ, വരാപ്പുഴ കേസുകളിൽ ഒന്നാംഘട്ട വിചാരണയ്ക്കു ശേഷം മുഴുവൻ പ്രതികളെയും കോടതിക്കു വിട്ടയയ്ക്കേണ്ടിവന്നു.
പറവൂർ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ മരിക്കുകയും സഹായിയായ അഭിഭാഷകനെ മാറ്റിനിർത്തുകയും ചെയ്ത ശേഷം നടന്ന വിസ്താരങ്ങളിൽ സാക്ഷികൾ കൂട്ടമായി കൂറുമാറി. സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ച അപാകതകൾ തിരുത്താൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്നു സൗമ്യക്കേസിൽ സുപ്രീംകോടതി വിധി പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി.