ഇടുക്കി സൂര്യനെല്ലിയിൽ കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനു നേരെ വെടിയുതിർത്തു. വടക്കംഞ്ചേരി വീട്ടിൽ അച്ചന്‍കുഞ്ഞാണ് മൂത്ത മകൻ ബിനുവിനെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനു കൊച്ചി സ്വകാര്യ ആശുപത്രിയിൽ ചികില്‍യിലാണ്. ഒളിവിൽപോയ അച്ചൻകുഞ്ഞിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അയൽവീട്ടിലെ വിവാഹസത്കാര ചടങ്ങിന് ശേഷം വീട്ടിലെത്തിയ അച്ചന്‍കുഞ്ഞും മകനും തമ്മിൽ വാക്ക് തർക്കമുണ്ടായി. ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിനെചൊല്ലി അനിയന്റെ ഭാര്യയെ ബിനു വഴക്കുപറഞ്ഞു. ഇത് അച്ചൻകുഞ്ഞ് ചോദ്യം ചെയ്തു. ഇരുവരും മദ്യലഹരിയിലായിരുന്നു. വാക്ക്തർക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന അനിയന്റെ ഭാര്യയും അമ്മയും അയൽവാസികളെ വിവരമറിയിക്കാൻ പുറത്തേക്ക് പോയി. ഇതിനിടെയാണ് അച്ചൻകുഞ്ഞ് തോക്കെടുത്ത് മൂത്തമകനു നേരെ നിറയൊഴിച്ചത്. വെടിയൊച്ച കേട്ട് നാട്ടുകാർ എത്തിയതോടെ അച്ഛൻകുഞ്ഞ് ഓടിരക്ഷപ്പെട്ടു. വയറിൽ വെടിയേറ്റ ബിനുവിനെ ആദ്യം മൂന്നാറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ശാന്തപാറ പൊലീസ് സ്ഥലതെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. നായാട്ടിന് ഉപയോഗിക്കുന്ന തോക്കിന് ലൈസൻസില്ലെന്ന് പരിശോധനയിൽ വ്യക്തമായി.