യുവനടിയെ ആക്രമിച്ച കേസില്‍ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസിൽ അറസ്റ്റിലായ നടൻ ദിലീപും ഒന്നാം പ്രതി സുനിൽ കുമാറും (പൾസർ സുനി) ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവര്‍ ദിലീപ് നായകനായ ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നു. ദിലീപും പള്‍സര്‍ സുനിയും ഷൂട്ടിങ്ങിനിടെ കണ്ടിരുന്നുവെന്നാണ് വിവരം. കാലടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് മൊഴി നല്‍കിയത്.
കേസിൽ ഏറെ നിർണായകമാണ് രഹസ്യമൊഴി. അറസ്റ്റിലായ പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നത് കണ്ടുവെന്നത് കോടതിയിൽ തെളിയിക്കാൻ വലിയ സഹായമാകും ഈ മൊഴികൾ എന്നാണ് കരുതുന്നത്. ഇരുവരും നടത്തിയ സംഭാഷണത്തിന്റെ എന്തെങ്കിലും വിവരങ്ങൾ ഇവർ കേട്ടിരുന്നോ എന്ന് വ്യക്തമല്ല.
അതേസമയം, പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും, ദിലീപിന്‍റെ സഹായി അപ്പുണ്ണിയെയും കണ്ടെത്താനുളള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിട്ടുണ്ട്. നടി ആക്രമണ കേസിന്‍റെ ഗൂഢാലോചനയെക്കുറിച്ചുളള വിവരങ്ങള്‍ ഇരുവരുടെയും മൊഴിയെടുക്കുന്നതിലൂടെ മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ എതിര്‍ക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.
ദിലീപിന്‍റെ അറസ്റ്റിനു മുമ്പു തന്നെ അപ്പുണ്ണി പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും അറസ്റ്റിനു തൊട്ടുപിന്നാലെ വിദഗ്ധമായി മുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ ഭാഷ്യം. കേസിന്‍റെ മുന്നോട്ടുളള പോക്കില്‍ അപ്പുണ്ണിയുടെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുളള ബന്ധം സ്ഥാപിക്കാന്‍ പോന്നത്ര വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അപ്പുണ്ണി പ്രതിയാകാനുളള സാധ്യതയും അന്വേഷണ സംഘം തളളിക്കളയുന്നില്ല. പള്‍സര്‍ സുനിയുടെ അഭിഭാഭഷകന്‍ പ്രതീഷ് ചാക്കോയുടെ സ്ഥിതിയും മറിച്ചല്ല.