കോഴിക്കോട് കുന്ദമംഗലത്ത് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കുത്തിക്കൊന്നത് പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതിന്. പ്രതി ഷംസുദീന്‍ നേരത്തെ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. മാനന്തവാടി കല്ലൂർ പഴഞ്ചേരിക്കുന്ന് ചിറയിൽ മമ്മൂട്ടി സഖാഫിയുടെ (മാഹി കല്ലാഞ്ഞി ജുമാ മസ്ജിദ് ഖത്തീബ്) മകൻ അബ്ദുൽ മാജിദ് (13) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. വെള്ളിയാഴ്ച ആയതിനാൽ മദ്രസാ പഠനം ഇല്ലായിരുന്നു. കുറച്ച് വിദ്യാർഥികൾ ഗ്രൗണ്ടിൽ കളിക്കുകയും മറ്റു ചിലർ കുളി കഴിഞ്ഞ് ഹോസ്റ്റലിനു മുൻപിലേക്ക് വരികയുമായിരുന്നു. അപ്പോഴാണ് ഷംസുദ്ദീൻ ഇവിടേക്ക് എത്തിയത്.
ചെറിയൊരു സംഘം കുട്ടികളെ കടന്നു പിടിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. അവർ കുതറിമാറിയപ്പോഴാണ് മാജിദിനെ പിടിച്ചുവച്ചത്. ഇയാളിൽ നിന്ന് രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വയറിൽ കുത്തേറ്റ മാജിദ് ദർസിനുള്ളിലേക്ക് ഓടി ഉസ്താദിനോട് വിവരം പറയുമ്പോഴേക്കു കുഴഞ്ഞുവീണു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒൻപതരയോടെയാണ് മരണം. സംഭവമറിഞ്ഞ് ഡിസിപി ജി. ജയദേവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധർ തെളിവെടുത്തു. റമസാൻ ആദ്യത്തിലാണ് ഷംസുദ്ദീൻ സിഎം മഖാമിൽ എത്തിയത്. മഖാം അധികൃതർക്ക് ഇയാൾ കൃത്യമായ മേൽവിലാസം നൽകിയിരുന്നില്ല.