കോട്ടയം ∙ പൾസർ സുനി ‘ഓപ്പറേഷൻ’ നടത്തുന്നതെല്ലാം പൾസർ ബൈക്ക് ഉപയോഗിച്ചു മാത്രം. 2014 മേയ് ആറിനു സ്വർണം വിറ്റ പണവുമായി പോയയാളെ കിടങ്ങൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി നാലു ലക്ഷം തട്ടിയെടുത്ത കേസിൽ സുനി ഏഴാം പ്രതിയാണ്. കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗങ്ങളാണു മറ്റു പ്രതികൾ.
പാലായിൽ ജ്വല്ലറിയിൽ സ്വർണം വിറ്റു പോയ അന്യസംസ്ഥാനക്കാരനായ ഏജന്റ് യശ്പാലിനെയാണു സംഘം ആക്രമിച്ചത്. ബസ് തടഞ്ഞുനിർത്തി ബസിനുള്ളിൽ കടന്നു കുരുമുളകു സ്പ്രേ മുഖത്ത് അടിച്ചശേഷം പണമടങ്ങിയ ബാഗുമായാണു സുനിയും സംഘവും കടന്നത്. അതിനു രണ്ടു ദിവസം മുൻപ് ആലുവയിൽനിന്നു മോഷ്ടിച്ച ‘കരിസ്മ’ ബൈക്കിലെത്തിയ സുനി ട്രയൽ നടത്തി.
അതിനുശേഷം ഓപ്പറേഷനായി പൾസർ ബൈക്ക് തന്നെ വേണമെന്നു നിർദേശിച്ചതിനെ തുടർന്നു പ്രതികളിലൊരാൾ പൾസർ ബൈക്ക് എത്തിച്ചു. കരിഷ്മ മാറ്റിവച്ചു പൾസർ ഓടിച്ചാണു പിടിച്ചു പറി നടത്തിയത്. രണ്ടു ബൈക്കുകളും പിന്നീടു കിടങ്ങൂർ പൊലീസ് പിടിച്ചെടുത്തു. സുനി മോഷ്ടിച്ചശേഷം ആഡംബര സംവിധാനമൊക്കെ ഈ പൾസർ ബൈക്കിൽ ഫിറ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.