ആലപ്പുഴയുടെ തീരദേശത്തെ ഷൂട്ടിങ് സൈറ്റായ വീടിന്റെ ഉമ്മറത്ത് മലയാളസിനിമയിലെ ഒരു സൂപ്പർസ്റ്റാർ ക്യാമറയ്ക്കു മുന്നിലേക്കു നടന്നു വരുന്നു. ട്രോളിയിലെ കൂറ്റൻ ക്യാമറ മിഴി തുറക്കുന്നതിനു മുൻപു നൂറോളം മൊബൈൽ ക്യാമറകൾ ആരാധകരുടെ കൈയാകുന്ന സെൽഫി സ്റ്റിക്കിൽ ഉയർന്നു. കട്ട് എന്നു പറഞ്ഞ് ആരാധകരും ക്യാമറയ്ക്കൊപ്പം താരത്തിന്റെ സമീപത്തേക്കു ചാടി. ആർപ്പുവിളികളോടെ...
ഹേ, എന്തായിത്, മാറി നിൽക്കൂ, സഹകരിക്കൂ എന്നു പറഞ്ഞു നടൻ റീടേക്കിനൊരുങ്ങി.ക്യാമറ നീങ്ങുന്നതിനൊപ്പം സെൽഫി രംഗത്തിന്റെ തനിയാവർത്തനം.റീടേക്ക് മൂന്നു കഴിഞ്ഞതോടെ കറുത്ത ഉടുപ്പിട്ട ഏതാനും പേർ ലൊക്കേഷനിൽ നിരന്നു. അവർ അതുവരെ മാറി നിൽക്കുകയായിരുന്നു. കറുത്ത വേഷധാരികൾക്കൊപ്പം പരിസരവാസികളും ആരാധകരുടെ മുന്നിലെത്തി. അങ്ങോട്ടു മാറി നിൽക്ക് എന്നു തികച്ചു പറഞ്ഞില്ല. അടുത്ത റീടേക്ക് സമാധാനപരം, വിജയം.
ആരാണിവർ
പൊലീസും പട്ടാളവും ഇറങ്ങാതെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ഇവരാരുവാ? ബോഡിഗാർഡ്, ബൗൺസർ അല്ലെങ്കിൽ ഗുണ്ടകൾ. ഈ പേരുകളിൽ ഏതു വേണമെങ്കിലും ഇവരെ വിളിക്കാം. സിനിമയ്ക്കു പിന്നിലായിരുന്നു ഇത്രയും കാലം. പൾസർ സുനിയെ പൊലീസ് പൊക്കിയതോടെ ബൗൺസർമാരെ സിനിമയിൽ എടുത്തു. നാട്ടിൽ പുറത്തിറങ്ങാൻ മേലെന്ന സ്ഥിതിയായി. പിടിച്ചുപറിക്കാർ മുതൽ കൊലപ്പുള്ളികൾ വരെ ഇവരിലുണ്ടെന്നു കഥകൾ നാട്ടിൽ പരന്നു.
കഥയും കെട്ടുകഥയും നാട്ടിൽ നിറയുമ്പോഴാണു ബൗൺസർ എന്ന ഗുണ്ടയെ കണ്ടെത്തുന്നത്. ആലപ്പുഴ നഗരത്തിലെ കടകളുടെ നിരകൾക്കിടയിലെ ഒഴിഞ്ഞ മൂലയിരുന്നു ഗുണ്ട മനസ്സു തുറന്നു. കഥകൾ പറഞ്ഞതാരെന്നു പുറത്തറിഞ്ഞാൽ അപ്പോൾ പൊലീസ് പൊക്കും. പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പിലാണു ബൗൺസറുടെ വെളിപ്പെടുത്തൽ. നിങ്ങൾ കേൾക്കുന്നതു മുഴുവൻ ശരിയല്ലെന്നു ഞങ്ങൾ പറയില്ല. ഈ കാര്യങ്ങൾ കൂടി കേൾക്കൂ. എന്നിട്ടു തീരൂമാനിക്കൂ. ഫോർട്ട് കൊച്ചിയിൽ പൃഥ്വിരാജിന്റെ ഷൂട്ടിങ് നടക്കുന്നു. ഒപ്പം ഇന്ദ്രജിത്തും ജയസൂര്യയുമുണ്ട്. ഒരു കൂട്ടം യുവാക്കൾ അൽപം വാട്ടീസ് അടിച്ച് അവിടെ എത്തി. ആദ്യം കീ ജയ് വിളിച്ചു. പിന്നെ പൃഥ്വിരാജിന്റെ ദേഹത്തു പിച്ചി നോക്കി. പൃഥ്വിരാജ് ഇടഞ്ഞപ്പോൾ വീട്ടിലിരിക്കുന്ന മാതാപിതാക്കളെ ചേർത്തു വിളിച്ചു.പൃഥ്വിരാജ് കമ്മിഷണറെ വിളിച്ചു. പൊലീസെത്തി. എന്തു കാര്യം പൊലീസുമായി ഉന്തും തള്ളുമായി. ഒടുവിൽ ഷൂട്ടിങ്ങിനു സഹായത്തിന് എത്തിയ ഞങ്ങൾ രംഗത്തിറങ്ങി. കുറച്ചു പേർ ആശുപത്രിയിലായി. എന്റെ പേരിൽ അടക്കം കേസുകളുണ്ട്. അതെനിക്കു പുതിയ കാര്യമല്ല.
ഇതാണു സിനിമ ഷൂട്ടിങ്ങിൽ നടക്കുന്നത്. ഇനി പറ. ഞങ്ങൾ വേണോ അതോ പോണോ. സമാധാനപരമായി ഷൂട്ടിങ് നടക്കണമെങ്കിൽ അൽപം ഗുണ്ടായിസം കാണിച്ചു ഞങ്ങളെപ്പോലുള്ള ബൗൺസർമാരോ അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള പേരുണ്ടല്ലോ അതൊക്കെ വിളിക്കുന്നവർ വേണം ഭായി.ആരാധനയും നോക്കുകൂലിയും സിനിമയിൽ ചാൻസു തേടിയുള്ള വരവും അടക്കമുള്ള ജനക്കൂട്ടമാണ് ഓരോ ലൊക്കേഷനിലും. ഇവിടെ പൊലീസിനു ചെയ്യാവുന്നതിനു പരിധിയുണ്ട്. മാത്രമല്ല, നാട്ടിലെ ചെറു ഗുണ്ടാസംഘങ്ങൾ പിരിവിനു വരും. ഇവരെ നേരിടാൻ ഒരു വഴിയേ ഉള്ളു. ലൊക്കേഷന്റെ ഭരണം മഫ്തി ഗുണ്ടകൾക്കു കൈമാറുക. കാര്യം പിടികിട്ടിയല്ലോ. ഞങ്ങളിൽ രണ്ടു തരക്കാരുണ്ട്. സ്വകാര്യ സെക്യൂരിറ്റി എന്ന വിഭാഗത്തിൽ കുറച്ചു പേർ ഔദ്യോഗികമായി രംഗത്തു വരും. നടന്റെ ചുറ്റും ഇവർ ഉണ്ടാകും. ചോദിച്ചാൽ ബോഡിഗാർഡ് എന്നു പറയും. അവർക്കു പിന്നിൽ ഞങ്ങൾ പരിസരത്തു കാണും. ഡ്രൈവറായും ഭക്ഷണം കൊണ്ടു വരുന്നവരായും ഞങ്ങൾ അഭിനയിക്കും. ആവശ്യം വന്നാൽ ഞങ്ങൾ നിരക്കും. വേണ്ടി വന്നാൽ പെരുക്കും.
മിക്ക സൂപ്പർസ്റ്റാറുകൾക്കും സ്ഥിരം ബോഡിഗാർഡുണ്ട്. ജപ്പാനിൽ നിന്നുകരാട്ടെപഠിച്ചവരൊന്നുമല്ല.നാട്ടിൽതന്നെപയറ്റിത്തെളിഞ്ഞവരാണ് കുട്ടികൾ. നായകന്റെ നിഴലായി അവർ നടക്കും. കാറോടിക്കും പെട്ടിയെടുക്കും ചായ വാങ്ങി കൊടുക്കും. വേണ്ടി വന്നാൽ വീട്ടിലെ നായയെ കുളിപ്പിക്കും. ആൾക്കൂട്ടത്തിൽ നിന്നു നല്ലൊരിടി കിട്ടിയാൽ നായകന്റെ രണ്ടു ദിവസം പോകില്ലേ. പഴയ ഗുണ്ടയാണെങ്കിലും താരത്തിനൊപ്പമാകുമ്പോൾ സ്റ്റൈലും പേരും മാറ്റും. ജീൻസും ടീഷർട്ടും ഇടും. പേരു ചിലപ്പോൾ ലൊക്കേഷൻ മാനേജർ, അസിസ്റ്റന്റ് എന്നൊക്കെയാകും. ഏതു ലൊക്കേഷനിലും ആദ്യം വേറെ വാഹനത്തിൽ സംഘം എത്തും. ഏരിയ ക്ലിയർ ചെയ്യും. എന്നിട്ടേ താരവും സംഘവും എത്തുകയുള്ളു. ഇതേ, എളുപ്പമുള്ള പണിയല്ലാട്ടോ. ശരീരം നിലനിർത്തുകയാണ് പ്രധാന കാര്യം. ജിംനേഷ്യത്തിൽ സ്ഥിരമായി പോകണം. നല്ല ഭക്ഷണം കഴിക്കണം. ലൊക്കേഷനിൽ ചില്ലറ അടിപിടി ഇല്ലാതെ കാര്യം നടക്കില്ല. നാലടി കൊടുക്കുമ്പോൾ രണ്ടെണ്ണം ഞങ്ങൾക്കും കിട്ടും. ദേഹം കൊണ്ടു തടുക്കുകയല്ലേ പറ്റു. ആ തടി നോക്കണ്ടേ. ഇനി, എന്തൊക്കെ ചെയ്താലും പൊലീസിന്റെ മുന്നിൽ ഞങ്ങൾ പഴയ ഗുണ്ടയാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പഴയ അടിപിടി കേസിലെ പ്രതിയല്ലേ നീയെന്നാണു ചോദ്യം. പെട്ടു പോയി ഭായ്. പെട്ടു പോയി. ബിഗ് സ്ക്രീനിനു പിന്നിൽ ഇവർ ജീവിക്കുന്നു. തടിമിടുക്കു മാത്രമാണ് മൂലധനം. താരങ്ങളുടെ തടി കേടാകാതെ സൂക്ഷിക്കുന്നത് ഇവരുടെ തടിക്കു വേണ്ടിയാണ്. സിനിമാ ഫീൽഡിലെ തർക്കവും വഴക്കും രൂക്ഷമാകുമ്പോൾ ഇവർക്കു പണി കൂടുന്നു. അതിർത്തിയിലെ യുദ്ധഭീഷണി പോലെ ഇവരുടെ വീട്ടിലും തീ ഉയരുന്നു. സിനിമാ സംഘടനകൾ വഴിപിരിഞ്ഞ് ഏറ്റുമുട്ടിയപ്പോൾ ആലപ്പുഴയിൽ നിന്നു പല സ്ഥലങ്ങളിലേക്കു ബൗൺസർമാർ സംരക്ഷണത്തിനു പോയി. അടിപിടി സിനിമയിൽ സ്ഥിരം ചേരുവ ആയപ്പോൾ പല ഗുണ്ടകളും ബൗൺസർമാരായി മാറി. ഇനിയും മാറും. സിനിമയുള്ള കാലത്തോളം.
തന്തയ്ക്കു വിളിക്കുന്നവന്റെ മോന്തയ്ക്കു പെടയ്ക്കണം
ഭായ്, ബൗൺസറാകുക എന്നത് ആർക്കും പറ്റുന്ന കാര്യമാണെന്നു ചിന്തിക്കണ്ടാട്ടോ. ലുക്കു വേണം. ചുരുങ്ങിയത് 90 കിലോ തൂക്കം വേണം. നല്ല മസിൽ വോളിയം വേണം. നല്ല സ്ട്രോങ് ബൈസപ്സ് ആയിരിക്കണം. ആറടി പൊക്കം വേണം. മോന്ത കണ്ടാൽ അയ്യോ പാവം എന്നു തോന്നണം. നല്ല പരുക്കൻ ശബ്ദം. ഡാ മാറടാ എന്നു പറഞ്ഞാൽ ആരും മാറണം. ഇതു മാത്രം പോര.
നല്ല ചങ്കൂറ്റം വേണം. തന്തയ്ക്കു വിളിക്കുന്നവന്റെ മോന്തയ്ക്കു പെടയ്ക്കണം. നല്ല അടിയേക്കാൾ വിരട്ടൻ ഡയലോഗ് പറയണം. വിയറ്റ്നാം കോളനിയിലെ റാവുത്തരെ പോലെ ഇരിക്കണം. പിന്നെ ആയുധമൊന്നുമില്ല. ഉള്ളത് നാക്കു മാത്രം.ഈ ഗുണങ്ങളുള്ള ടീമിനെ എവിടെ കിട്ടുമെന്നാകും ചിന്തിക്കണത്.
സംശയിക്കേണ്ട ഒന്നു രണ്ടു കേസുണ്ടെങ്കിൽ ചാൻസ് കൂടും. അല്ലാതെ പിഎച്ച്ഡി എടുത്തവർ ഈ പണിക്കു വരില്ലല്ലോ. കാസർകോട് മുതൽ പാറശാല വരെ ലൊക്കേഷനുകളിൽ ഞങ്ങളുണ്ട്. പിന്നെ ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവിടത്തെ പിള്ളേരെ ഉൾപ്പെടുത്തും. പണിയില്ലാതെ നടക്കുന്ന പിള്ളാർക്കു പത്തു രൂപ കിട്ടുന്ന കാര്യമല്ലേ. ശാപ്പാടു കഴിഞ്ഞ് 1000 രൂപ ഓരോരുത്തർക്കും കിട്ടും.